ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാം ബൂസ്റ്റർ ഡോസിന്റെ ക്ലിനിക്കൽ ട്രയലിന് ഭാരത് ബയോടെക്കിന് അനുമതി. കേന്ദ്ര ഡ്രഗ്ഗ് സ്റ്റാൻഡേർഡ്
കൺട്രോൾ ഓർഗനൈസേഷൻ സബ്ജക്ട് എക്‌സ്‌പേർട്ട് കമ്മിറ്റിയാണ് ഭാരത് ബയോടെക്കിന് അനുമതി കൊടുത്തത്.
നിലവിൽ നൽകുന്ന രണ്ട് ഡോസുകൾക്ക് പുറമെ മൂന്നാമതൊരു ഡോസ് കൂടി വാക്‌സിൻ നൽകിയാൽ കൊറോണയ്‌ക്കെതിരെ കൂടുതൽ സുരക്ഷ ലഭിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഇക്കാര്യം സ്ഥിരീകരിക്കാനായാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. രണ്ടാമത്തെ ഡോസ് വാക്‌സിൻ നൽകി ആറു മാസത്തിനു ശേഷമായിരിക്കും ഈ ബൂസ്റ്റർ ഡോസ് നൽകുക.
മൂന്നാമത്തെ ഡോസിൽ ആറ് എംസിജി വാക്‌സിൻ മാത്രമേ കുത്തിവെക്കാവൂ എന്നും ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയരായ വോളണ്ടിയർമാരെ ആറു മാസം വരെ നിരീക്ഷിക്കണമെന്നും വിദഗ്ധർ വാക്‌സിൻ കമ്പനിയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കമ്പനി സമർപ്പിച്ച നിർദ്ദേശങ്ങൾ പരിശോധിച്ച ഡിജിസിഐ വിശദമായ ചർച്ചകൾക്ക് ശേഷമാണ് അനുമതി നൽകിയത്.
കൊവാക്‌സിൻ നിലവിൽ 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് നൽകുന്നത്. ഇത്തരത്തിൽ സ്വീകരിക്കുന്ന രണ്ടാമത്തെ ഡോസ് വാക്‌സിനു ശേഷം ആറു മാസം പിന്നിടുമ്പോഴായിരിക്കും മൂന്നാമത്തെ ഡോസ് നൽകുക.
Comments