തല ഉയര്‍ത്തി സൂര്യനെ നോക്കി നില്‍ക്കുന്ന സൂര്യകാന്തി പൂക്കളെ കാണുന്നതു തന്നെ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്നത് ആലപ്പുഴ കഞ്ഞിക്കുഴിയിലെ സൂര്യകാന്തിപ്പാടത്ത് പുഞ്ചിരിച്ചു നില്‍ക്കുന്ന സൂര്യകാന്തി പൂക്കളാണ്. കഞ്ഞിക്കുഴി സ്വാമിനികര്‍ത്തില്‍ സുജിത്ത് നട്ട സൂര്യകാന്തിച്ചെടികള്‍ പൂവിട്ടതോടെ ദിവസം തോറും നിരവധി പേരാണ് സൂര്യകാന്തി പൂക്കളുടെ ശോഭ കാണാനായി ഇവിടെ എത്തുന്നത്. കൂടാതെ സേവ് ദ ഡേറ്റ് വെഡ്ഡെിംഗ് ഫോട്ടോഷൂട്ട്, പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്, പോസ്റ്റ് വെഡ്ഡെിംഗ് ഫോട്ടോ ഷൂട്ട് എന്നിവയ്‌ക്കായും ഏറെ പേർ എത്തുന്നു . പച്ചക്കറി കര്‍ഷകനായ സുജിത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നട്ട സൂര്യകാന്തി കൃഷിയാണ് വിജയം കൈവരിച്ചത് .
പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലാണ് സുജിത്ത് സൂര്യകാന്തി വിത്ത് നട്ടത്. ഏകദേശം 8000 ചെടികള്‍ രണ്ടരയേക്കറില്‍ പൂത്തു നില്‍ക്കുന്നു. ഒരാഴ്ച മുന്‍പാണ് ചെടികള്‍ പൂര്‍ണമായും പൂത്തു വിടര്‍ന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ സൂര്യകാന്തിപ്പാടം അന്വേഷിച്ച് സാധാരണക്കാരും ഫോട്ടോഗ്രാഫര്‍മാരും എത്തിത്തുടങ്ങി. ഒരു പൂവിന്റെ പരമാവധി ആയുസ് രണ്ടാഴ്ച വരെയാണ്. ഒരാഴ്ചയ്‌ക്കുള്ളില്‍ തന്നെ പൂക്കള്‍ വാടി തുടങ്ങും. അതിനുളളില്‍ പാടത്തെത്തി പൂക്കള്‍ കാണാം. സൂര്യകാന്തിപ്പാടം സന്ദര്‍ശിക്കുന്നവരില്‍നിന്ന് 10 രൂപയാണ് ഫീസ് ഈടാക്കുന്നത്.
വിവാഹ ഫോട്ടോഗ്രഫിക്കു കൂടുതല്‍ നിരക്ക് ഈടാക്കും. മഴയില്ലാത്തപ്പോള്‍ മാത്രമേ കൃഷി ചെയ്യാനാകൂ എന്നതിനാല്‍ സൂര്യകാന്തിപ്പാടം കാണാന്‍ ഇനി അടുത്ത വേനല്‍ക്കാലം വരെ കാത്തിരിക്കേണ്ടി വരും. ദിവസം 2000 2500 സന്ദര്‍ശകര്‍ സൂര്യകാന്തിപ്പാടത്ത് എത്തുന്നുണ്ട്. ഓണക്കാലം ലക്ഷ്യമിട്ട് കൂടുതല്‍ പൂക്കള്‍ കൃഷി ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. പൂക്കള്‍ വാടിക്കഴിയുമ്പോള്‍ വിത്ത് എണ്ണയാക്കാനാണ് ഉദ്ദേശിക്കുന്നത്. എത്രത്തോളം എണ്ണ ഉല്‍പാദിപ്പിക്കാനാകുമെന്ന് അറിയില്ല. ഒരു ചെടിയില്‍ ഒരു പ്രധാന പൂവും ശാഖകളിലെല്ലാം കൂടി 3, 4 പൂക്കളുമണ് ഉണ്ടാകുന്നത്. ഇതോടൊപ്പം വിവിധയിനം പച്ചക്കറികളും സുജിത്ത് കൃഷി ചെയ്യുന്നുണ്ട്.
Comments