മഴയോ കനത്ത വെയിലോ ആയാലും കുട കൈയിൽ പിടിച്ച് നടക്കുന്നത് പലർക്കും ബുദ്ധിമുട്ടാണ്. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിൽ കനേഡിയൻ എൻജിനീയർ ജോൺ ത്സെ വികസിപ്പിച്ച ‘ഫ്ലൈയിങ് അംബ്രല്ല’ (Flying Umbrella) ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
കൈകൾ പൂർണമായും സ്വതന്ത്രമാക്കി ഉപയോഗിക്കാമെന്നതാണ് ഈ കുടയുടെ ഏറ്റവും വലിയ പ്രത്യേകത. ഉടമസ്ഥൻ എവിടേക്ക് സഞ്ചരിച്ചാലും അദ്ദേഹത്തെ പിന്തുടർന്ന് വായുവിലൂടെ പറന്ന് ആവശ്യമായ സംരക്ഷണം നൽകുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്.
തന്റെ യൂട്യൂബ് ചാനലായ ‘I Build Stuff’-ലൂടെയാണ് ജോൺ ത്സെ ഈ പുതിയ കണ്ടുപിടുത്തം പരിചയപ്പെടുത്തിയത്. മുമ്പ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന മാതൃകയിൽ കൂടുതൽ സാങ്കേതിക മാറ്റങ്ങൾ വരുത്തിയാണ് പുതിയ പതിപ്പ് വികസിപ്പിച്ചത്.
കാഴ്ചയിൽ സാധാരണ ഒരു മഞ്ഞക്കുട പോലെ തോന്നുമെങ്കിലും, യഥാർത്ഥത്തിൽ ഇത് ഒരു ക്വാഡ്‌കോപ്റ്റർ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. കുടയുടെ ഉൾഭാഗത്ത് ഘടിപ്പിച്ച നാല് പ്രൊപ്പല്ലറുകളാണ് ഇതിനെ വായുവിൽ സ്ഥിരതയോടെ പറത്തുന്നത്.
ഡ്രോണിന്റെ ഭാരവും ഹാർഡ്‌വെയറും കാരണം കുടയുടെ വലിപ്പം കൂടാതിരിക്കാനായി മടക്കി വെക്കാവുന്ന പ്രത്യേക കൈകളും ജോൺ രൂപകൽപന ചെയ്തു. കുട തുറക്കുമ്പോൾ ഇവ സ്വയം ലോക്ക് ചെയ്യുകയും പറക്കുമ്പോഴുള്ള കുലുക്കം കുറയ്‌ക്കാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഏറ്റവും ശ്രദ്ധേയമായ സവിശേഷത മനുഷ്യന്റെ നേരിട്ടുള്ള നിയന്ത്രണമില്ലാതെ ഉടമസ്ഥനെ സ്വയം തിരിച്ചറിഞ്ഞ് പിന്തുടരാനുള്ള കഴിവാണ്. ഇതിനായി പ്രത്യേക ട്രാക്കിംഗ് സംവിധാനവും ജോൺ വികസിപ്പിച്ചിട്ടുണ്ട്.
വ്യക്തിഗത റോബോട്ടിക്സ് സാങ്കേതികവിദ്യയുടെ ഭാവിയിലേക്കുള്ള ഒരു ചുവടുവയ്പ്പായാണ് ഈ കണ്ടുപിടുത്തത്തെ നിരവധി പേർ വിലയിരുത്തുന്നത്. കേരളത്തിലെ മഴക്കാല സാഹചര്യങ്ങളിൽ ഇത്തരം സാങ്കേതിക വിദ്യ ഏറെ പ്രയോജനകരമാകുമെന്നാണ് സമൂഹമാധ്യമങ്ങളിലെ മലയാളികളുടെ പ്രതികരണം.















