ന്യൂഡൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ അതിതീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റി. ഹൃദയശസ്ത്രക്രിയയെ തുടർന്ന് ഒരാഴ്ചയായി ഐ.സി.യുവിൽ നിരീക്ഷണത്തിലായിരുന്നു രാഷ്‌ട്രപതി. ബൈപാസ് ശസ്ത്രക്രിയയ്‌ക്ക് ശേഷം ആരോഗ്യം തൃപ്തികരമായതിനാലാണ് ഐ.സി.യുവിൽ നിന്നും മാറ്റിയതെന്നാണ് രാഷ്‌ട്രപതി ഭവൻ പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
‘രാഷ്‌ട്രപതിയുടെ ആരോഗ്യനിലയിൽ ദിനംപത്രി മികച്ച പുരോഗതിയാണ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് രേഖപ്പെടുത്തുന്നത്. പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ ആശുപത്രി വിടുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഡോക്ടർമാർ അദ്ദേഹത്തെ തുടർച്ചയായി നിരീക്ഷിക്കുന്നുമുണ്ട്.’ രാഷ്‌ട്രപതി ഭവൻ ട്വീറ്റ് ചെയ്തു.
മാർച്ച് മാസം 30നാണ് രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തന്നെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും രാംനാഥ് കോവിന്ദ് നന്ദി അറിയിച്ചു. തനിക്കായി പ്രാർത്ഥിച്ച സഹപ്രവർത്തകർക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യയിലേയും ലോകത്തിലേയും വിവിധ നേതാ ക്കൾക്കും രാംനാഥ് കോവിന്ദ് നന്ദി പറഞ്ഞു.















