കടകംപള്ളി സുരേന്ദന്, പതിനാലാം നിയമസഭയിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഒരേയൊരു മന്ത്രി. പിണറായി വിജയൻ മന്ത്രിസഭയിൽ സഹകരണം, ടൂറിസം, ദേവസ്വം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്നു. കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്കെത്തുന്നത് 1996ൽ. 2006ൽ എം എ വാഹിദിനോട് തോറ്റു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ, ശക്തമായ ത്രികോണ മത്സരത്തിൽ ബിജെപിയിലെ വി മുരളീധരനെ പിന്തള്ളി വീണ്ടും സഭയിൽ. ഇക്കുറി മന്ത്രിസ്ഥാനവും.
വിദ്യാർഥി ആയിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് മൂന്ന് മാസം ജയിൽവാസം. ഡിവൈഎഫ്ഐയുടെ ആദ്യരൂപമായ കെ.എസ്.വൈ.എഫിന്റെ യൂണിറ്റ് ഭാരവാഹിയായി രാഷ്ട്രീയത്തിലേക്ക്. പിന്നീട് ഡിവൈഎഫ്ഐയുടെ പ്രഥമ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി. ഡിവൈഎഫ്ഐയുടെ സംസ്ഥാന ട്രഷററും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്നു.
1974 മുതൽ സിപിഐ (എം) അംഗം. പാർട്ടിയിൽ വിവിധ ചുമതലകൾ വഹിച്ചു. 2007 മുതൽ 2016 വരെ ഒമ്പത് വർഷം തിരുവനന്തപുരം ജില്ലാ സെക്രട്ടറി. 2008 ൽ കോട്ടയത്ത് നടന്ന പത്തൊമ്പതാമത് സംസ്ഥാന സമ്മേളനത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമാണ് കടകംപള്ളി സുരേന്ദ്രൻ.
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം രാഷ്ട്രീയമായി ഏറെ പഴി കേട്ട മന്ത്രി. സംസ്ഥാന സർക്കാരിന്റെയും ദേവസ്വം വകുപ്പിന്റെയും നിലപാടുകൾ ചോദ്യം ചെയ്യപ്പെട്ടു. വിശ്വാസി സമൂഹം തെരുവിലിറങ്ങിയ ദിനങ്ങൾ. ഒടുവിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ ശബരിമല വിഷയത്തിൽ സർക്കാരിന് തെറ്റ് പറ്റിയെന്ന ഖേദപ്രകടനവുമായി കടകംപള്ളി വീണ്ടും രംഗത്തെത്തി. എന്നാൽ ആ ഖേദപ്രകടനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമെന്ന് കുറ്റപ്പെടുത്തി ബിജെപിയും കോൺഗ്രസും.
ആരാകും പിണറായി മന്ത്രിസഭയിലെ മികച്ച അംഗം. അത് കടകംപള്ളിയാകുമോ? കാത്തിരുന്ന് കാണാം.
Comments