ഒരിക്കല്‍ ഭഗവദ്കഥാപ്രസംഗം നടക്കുന്ന വേദിയില്‍ ഭക്തരുടെ അഗാധമായ ഭക്തിയെ ദര്‍ശിച്ച സാക്ഷാല്‍ ഭഗവാന്‍ അവര്‍ക്കു ദര്‍ശനം നല്‍കാമെന്നു തീരുമാനിച്ചു അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വേദിയിലെത്തിയ പുതിയ അതിഥിയെ ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റിയില്ല. അവരുടെ ചോദ്യത്തിനുത്തരമായി, നിങ്ങള്‍ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാക്ഷാല്‍ ഭഗവാനാണ് ഞാന്‍ എന്ന് ആഗതന്‍ മറുപടി പറഞ്ഞു. എന്നാല്‍ അതവര്‍ക്ക് വിശ്വസനീയമായി തോന്നിയില്ല. ഭഗവാന്‍ അവരുടെ മുന്നില്‍ ആണയിട്ടു പറഞ്ഞു, താന്‍ സാക്ഷാല്‍ ഭഗവാനാണെന്നു. എത്ര പറഞ്ഞിട്ടും അവര്‍ക്കു വിശ്വാസം വന്നില്ല. ഒടുവില്‍ കൂട്ടത്തിലൊരാള്‍ പറഞ്ഞു, എങ്കില്‍ അങ്ങ് ഭഗവാനാണെന്നു തെളിയിക്കാന്‍ എന്‍റെ കൈയിലെ ഈ ചെമ്പു മൊന്ത സ്വര്‍ണമാക്കി മാറ്റാമോ? ഭഗവാന്‍ നിഷ്പ്രയാസം ആ വിധം പ്രവര്‍ത്തിച്ചു. പെട്ടെന്നു അവിടയുണ്ടായിരുന്നവരെല്ലാം അപ്രത്യക്ഷരായതുകണ്ട് ഭഗവാന്‍ അത്ഭുതപ്പെട്ടുപോയി. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ പോയവരെല്ലാം തങ്ങളുടെ വീട്ടിലുള്ള വലിയ ചെമ്പുകുടങ്ങളുമായാണ് അവിടേക്കു വന്നത്!
ഇതൊരു കഥയാണെങ്കിലും, ഭഗവദ്പാരായണം നടത്തുന്നവര്‍പോലും വിശ്വസിക്കുന്നില്ല, ഭഗവാന്‍ തങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമെന്ന്. അഥവാ പ്രത്യക്ഷപ്പെട്ടാലും അതു വിശ്വസിക്കാനും കഴിയുന്നില്ല. അതംഗീകരിക്കാന്‍ ചില പരീക്ഷണങ്ങളും വേണ്ടിവരുന്നു. ഒടുവില്‍ കേവലമായ ആഗ്രഹങ്ങളായി അതു മാറുന്നു. ഇതാണ് വിശ്വാസത്തിന്‍റെ പ്രശ്നം. എന്നാല്‍, ഭഗവാന്‍ എവിടെയുണ്ടെന്നു ചോദിച്ച പിതാവിനോട്, മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഉണ്ടെന്നു പറഞ്ഞ പ്രഹ്ലാദന്‍റെ വിശ്വാസമാണ് നമുക്കു വേണ്ടത്. എങ്കില്‍ ഈ തൂണിലുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഉണ്ട് എന്നു പറഞ്ഞ അതേ ആത്മവിശ്വാസമാണ് വേണ്ടത്. ഇതുതന്നെയാണ് ബാലഗോപാലന്‍ എന്ന കുട്ടിയുടേയും കഥ. ഭഗവാന്‍ ശ്രീകൃഷ്ണനെ സ്വന്തം ചേട്ടനായി വിശ്വസിക്കുകയും ഈശ്വരസാക്ഷാത്കാരം നേടുകയും ചെയ്ത കുട്ടിയാണ് ബാലഗോപാലന്‍. മഹാകവി കുട്ടമത്ത് ഈ കഥയെ മനോഹരമായ നാടകമാക്കി നാം മലയാളികള്‍ക്കു സമ്മാനിച്ചിട്ടുമുണ്ട്.
ഉപാധികളില്ലാത്ത വിശ്വാസംകൊണ്ട് നമുക്കു നേടിയെടുക്കാന്‍ കഴിയാത്ത ലോകങ്ങളില്ല. സങ്കല്‍പ്പമൂര്‍ത്തിയില്‍ അര്‍പ്പിച്ച പരമപ്രേമത്തെയാണ് വിശ്വാസമെന്നു പറയുന്നത്. വിരോധം പുലര്‍ത്തുക വഴി ഈശ്വരസാക്ഷാത്കാരം നേടിയവരുടെ കഥയും നമ്മുടെ പുരാണങ്ങള്‍ വിവരിക്കുന്നുണ്ട്. കംസനും ശിശുപാലനും രാവണനും മറ്റും ദ്വേഷഭാവേന ഭഗവദ്സായുജ്യം നേടിയവരാണ്. നാം ജീവിക്കുന്ന കലികാലത്തില്‍ നാമജപമാണത്രെ പരമപ്രധാനം. ഭഗവാന്‍റെ പേരുവിളിച്ചാല്‍ മതിയെന്നര്‍ത്ഥം. ഇതിനുദാഹരണമായി ഒരു കഥ പറയാറുണ്ട്, മഹാപിശുക്കനായൊരാള്‍ തന്‍റെ മരണകാലത്ത് മകനായ നാരായണനെ, നാരായണാ, നാരായണാ എന്നുറക്കെ വിളിച്ചു. വിളികേട്ടതോ, വൈകുണ്ഠത്തിലിരിക്കുന്ന സാക്ഷാല്‍ നാരായണമൂര്‍ത്തിയും. ക്ഷണനേരംകൊണ്ട് വിഷ്ണുദൂതന്മാര്‍ വരികയും അയാളുടെ ആത്മാവിനെ വിഷ്ണുപദത്തില്‍ ലയിപ്പിച്ചു എന്നുമാണ് കഥ.
സഗുണോപാസനയാണ് സാധാരണവിശ്വസികളെ സംബന്ധിച്ച് ഉപകാരപ്രദം. വിഗ്രഹാരാധന, ക്ഷേത്രദര്‍ശനം എന്നിവയൊക്കെ സഗുണോപാസനയില്‍ ഉള്‍പ്പെടുന്നു. പുരാണപ്രകാരം സഗുണോപാസനയുടെ മനോഹരമായ ഉദാഹരണം രാമനോടുള്ള ലക്ഷ്മണന്‍റെ സേവനത്തിലധിഷ്ഠിതമായ വിശ്വാസമാണ്. ആചാര്യ വിനോബഭാവെ തന്‍റെ ഗീതാപ്രവചനത്തില്‍ ഈ ബന്ധത്തെ ഉദാഹരിക്കുന്നത് ഇപ്രകാരമാണ്:
‘രാമന്‍ വനവാസത്തിനു പുറപ്പെട്ടപ്പോള്‍ ലക്ഷ്മണനെ കൂടെക്കൊണ്ടു പോകാന്‍ സന്നദ്ധനായിരുന്നില്ല. അദ്ദേഹത്തിന് അതു അത്യാവശ്യമായിത്തോന്നിയില്ല. അദ്ദേഹം ലക്ഷ്മണ്നോട് പറഞ്ഞു:
‘ലക്ഷ്മണാ! ഞാന്‍ കാട്ടിലേക്കു പോകുന്നു. അതാണ് അച്ഛന്‍റെ കല്‍പ്പന. നീ ഇവിടെ നില്‍ക്കണം. എന്‍റെ കൂടെപ്പോന്ന് അമ്മയച്ഛന്മാരുടെ സങ്കടത്തെ അധികമാക്കരുത്. നീ മാതാപിതാക്കള്‍ക്കും പ്രജകള്‍ക്കും വേണ്ട സേവനം ചെയ്യുക.’
ഇതുകേട്ട് ലക്ഷ്മണന്‍ പറഞ്ഞു:
‘അവിടുന്ന് പറയുന്നതെല്ലാം ഉല്‍കൃഷ്ടമായ നിഗമനീതികള്‍ തന്നെ. അടിയന്‍ അതെല്ലാം പാലിക്കേണ്ടതുമാണ്. പക്ഷേ, അടിയന് ഈ രാജനീതിയുടെ ഭാരം ചുമക്കാന്‍ വയ്യ.’
മത്സ്യത്തിന് വെള്ളത്തെ വിട്ട് ജീവിക്കുക സാധ്യമല്ല. അതുപോലെ ലക്ഷ്മണന് രാമനെ വിട്ടിരിക്കാന്‍ വയ്യ. അദ്ദേഹം രാമന്‍റെ കയ്യും കാലും കണ്ണും മനസ്സും ആയിക്കഴിഞ്ഞിരുന്നു. ലക്ഷ്മണന്‍റെ ഈ വിശ്വാസം സഗുണോപാസനയായിരുന്നു.’
ക്ഷേത്രദര്‍ശനവും ആരാധനയും വഴിപാടുകളുമാണ് നമ്മുടെ വിശ്വാസത്തെ വെളിവാക്കുന്നത്. ദൈവത്തെ നാം പരമപ്രേമത്തോടെ വിശ്വസിച്ച് ആരാധിക്കുന്നു. ഉത്സവങ്ങളില്‍ കൈമെയ് മറന്നു പങ്കെടുക്കുന്നു. ഭഗവാന്‍റെ പ്രസാദം ഭക്ഷിക്കുന്നു. ഭഗവാനും ഭക്തനും ഒന്നായിത്തീരുന്നു. ഇതിനൊക്കെ പുറമെ, ഭക്തന്‍ തന്‍റെ ഇഷ്ടസിദ്ധിക്ക് ഉപയുക്തമായ വഴിപാടുകളും പൂജകളും നടത്തി വിശ്വാസത്തെ സാക്ഷാത്കരിക്കുന്നു. കണ്ണ്, ചെവി മുതലായ ഇന്ദ്രിയങ്ങള്‍വഴി ഗ്രഹിക്കുന്നതും ഈശ്വരനില്‍ സംബന്ധിച്ചിരിക്കുന്നതുമായ മഹിമാനുഭവത്തില്‍ ഏകാഗ്രമായിരിക്കുന്ന ചിത്തവൃത്തിയാണ് വിശ്വാസഭക്തിയെന്ന് കാപിലോയോപാഖ്യാനത്തില്‍ വര്‍ണിച്ചിരിക്കുന്നു. ഈശ്വരനെ സദാ സ്മരിക്കുന്നതുകൊണ്ട് അധമവികാരങ്ങള്‍ക്കു മനസ്സില്‍ സ്ഥാനമില്ലാതെയാകുന്നു. കാമ,ക്രോധങ്ങള്‍ അകന്നുപോകുന്നു. ചിത്തം ശുദ്ധമാകുന്നു. ഇതാണ് വിശ്വാസത്തിന്‍റെ രാസപ്രവര്‍ത്തനം. കാമ നാശകരമായ വിശ്വാസമാണ് പരമശ്രേഷ്ഠമായിട്ടുള്ളതെന്നു ആചാര്യന്മാര്‍ ഓര്‍മിപ്പിക്കുന്നു.
Comments