ബർലിൻ: ജർമ്മനിയിൽ അകപ്പെട്ടുപോയ അഹമ്മദീയ സമൂഹം നാടുകടത്തൽ ഭീതിയിൽ. പാകിസ്താനികളായ അഹമ്മദീയ മുസ്ലീം വിഭാഗങ്ങളെയാണ് ജർമ്മൻ ഭരണകൂടം സ്വന്തം നാട്ടിലേക്ക് കയറ്റിവിടാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പാകിസ്താനിൽ ന്യൂനപക്ഷ വിഭാഗമായ അഹമ്മദീയകളെ പീഡിപ്പിക്കുന്നുവെന്ന കാരണം കാണിച്ച് ഭരണകൂടത്തെ സമീപിച്ചിരിക്കുകയാണ് നിലവിൽ ജർമ്മനിയിലുള്ള അഹമ്മദീയർ. പാക് ഭീകരതയിൽ നാടുവിടേണ്ടി വന്ന ന്യൂനപക്ഷവിഭാഗങ്ങൾക്ക് മറ്റെല്ലാ യൂറോപ്യൻ രാജ്യങ്ങളും അഭയം നൽകുന്ന ഉദാഹരണങ്ങളും അഹമ്മദീയ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
അഹമ്മദീയ സമൂഹത്തെ വെറുപ്പോടെയാണ് പാക് മുസ്ലീങ്ങൾ കാണുന്നത്. അഹമ്മദീയരെ പൗരന്മാരായി പാകിസ്താന്റെ ഭരണഘടന കണക്കാക്കുന്നുമില്ല. ഇമ്രാൻ ഭരണകൂടം അത്തരം സമൂഹത്തോട് ക്രൂരമായിട്ടാണ് പെരുമാറുന്നത്. യാതൊരു സാമൂഹ്യസുരക്ഷയും ഇമ്രാൻഖാൻ മന്ത്രിസഭ അഹമ്മദീയർക്ക് നൽകുന്നില്ല. ഇതിനിടെയാണ് വിദേശരാജ്യങ്ങളിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്നവരെ തിരിച്ചയക്കുന്ന വിഷയം ഉയർന്നിരിക്കുന്നത്.
ആകെ 535 പേരാണ് ജർമ്മനിയിൽ നിന്നും നാടുകടത്തൽ ഭീഷണി നേരിടുന്നത്. കൊറോണ കൂടി കണക്കിലെടുത്താണ് ജർമ്മനി കുടിയേറ്റ നിയമം കർശനമാക്കുന്നത്. അഹമ്മദീയ സമൂഹം ജീവിതത്തിനും മരണത്തിനുമിടയിലാണെന്നാണ് പ്രതിനിധികൾ വിലപിക്കുന്നത്.
പാകിസ്താനിൽ നിരന്തരം കൊലചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് തങ്ങളെ തള്ളിവിടരുതെന്നാണ് അഹമ്മദീയ പ്രതിനിധികൾ ആവശ്യപ്പെടുന്നത്. ബ്രിട്ടനിൽ നിന്നും പാകിസ്താനിലേക്ക് എത്തിയ അഹമ്മദീയ വിഭാഗത്തിലെ ഒരു പൗരനെ വിദേശചാരനെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന സംഭവം ഉദാഹരണമായി അഹമ്മദീയ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
Comments