ചെന്നൈ: കൊറോണ വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയ തമിഴ് നടൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. വാക്സിൻ വാങ്ങാൻ ആരോഗ്യവകുപ്പിന് പണം നൽകിയാൽ മാത്രമെ താരത്തിന് ജാമ്യം അനുവദിക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.
കോവിഷീൽഡ് വാക്സിൻ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പിൽ അടയ്ക്കാനാണ് കോടതിയുടെ നിർദേശം. കോവിഡ് വാക്സിനെതിരേ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും നിർബന്ധപൂർവം വാക്സിനെടുപ്പിക്കുന്നതിനെ എതിർക്കുകയാണ് ചെയ്തതെന്നും മൻസൂർ അലിഖാൻ ജാമ്യാപേക്ഷയിൽ ബോധിപ്പിച്ചെങ്കിലും കോടതി പിഴ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു.
കൊറോണ വാക്സിനെടുത്ത നടൻ വിവേകിന്റെ മരണത്തിൽ നടത്തിയ പരാമർശത്തെ തുടർന്നാണ് മൻസൂർ അലിഖാനെതിരെ കേസെടുത്തത്.വാക്സിനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മൻസൂർ അലിഖാന്റെ ആരോപണം.
ബി.ജെ.പി. നേതാവ് രാജശേഖരൻ ചെന്നൈ പോലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ നൽകിയ പരാതിയിൽ വടപളനി പോലീസ് മൻസൂർ അലിഖാനെതിരേ കേസെടുത്തു.
Comments