ന്യൂഡൽഹി: ഐ.ടി.നിയമത്തിലെ കേന്ദ്രസർക്കാറിന്റെ തീരുമാനം കടുക്കുന്നു. ഇന്ന് തന്നെ സമൂഹമാദ്ധ്യമങ്ങളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യസുരക്ഷയിൽ ഒരു തരത്തിലുള്ള ഇളവുകൾക്കും തയ്യാറല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാറിനായി അറ്റോർണി ജനറൽ നേരിട്ട് ഹാജരാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. പലതവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്റെ ഉറവിടമേതെന്ന് കണ്ടെത്തി നിയമത്തിന് മുന്നിൽ എത്തിക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് ബാദ്ധ്യതയുണ്ടെന്നാണ് കേന്ദ്രസർക്കാർ ചട്ടത്തിൽ പറയുന്നത്.
ഇത് വലിയ ബാദ്ധ്യതയും സാങ്കേതികമായി ഏറെ സങ്കീർണ്ണതയും നിറഞ്ഞതാണെന്നാണ് സമൂഹമാദ്ധ്യമങ്ങൾ കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. അതേസമയം ഐ.ടി വിഭാഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അതാത് സമയം കൈമാറാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നടക്കമുള്ള നിർദ്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ വർഷം ആദ്യമാണ് ഐ.ടി ചട്ടങ്ങളിൽ കേന്ദ്രസർക്കാർ മാറ്റം വരുത്താൻ തീരുമാനിച്ചത്. രാജ്യവിരുദ്ധ പ്രക്ഷോഭങ്ങൾ, ടൂൾ കിറ്റ് വിവാദം അടക്കമുള്ള വിഷയങ്ങളെ മുൻനിർത്തിയാണ് നിയമം കർശനമാക്കിയത്. ഇന്ത്യയിലെ സ്വകാര്യത സംരക്ഷിക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. മറ്റ് ദേശീയ സുരക്ഷാ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അറിയിച്ചിട്ടുണ്ട്. ദേശവിരുദ്ധ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതിനെ സമൂഹമാദ്ധ്യമങ്ങൾ നിയന്ത്രിക്കുന്നില്ലെന്നാണ് കേന്ദ്രസർക്കാർ കണ്ടെത്തിയ സുരക്ഷാ വീഴ്ച.
Comments