തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ശുചീകരണത്തിന് ടിപ്പർ ലോറികൾ വാടകയ്ക്കെടുത്ത സംഭവത്തിൽ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ പ്രശ്നത്തിൽ പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണ് അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
കൊറോണ പ്രോട്ടോക്കോൾ പാലിച്ച് വീടുകളിലാണ് ഇത്തവണ ഭക്തർ പൊങ്കാലയർപ്പിച്ചത്. പൊങ്കാലയ്ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്ക്ക് എടുത്തതായാണ് തിരുവനന്തപുരം കോർപ്പറേഷൻ രേഖകളിലുള്ളതെന്നാണ് ആരോപണം. ലോറികൾക്ക് വാടകയായി 3,57,800 രൂപ ചെലവഴിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.ഫോർട്ട് ഗ്യാരേജ് സൂപ്പർവൈസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടിപ്പർ ലോറികൾ വാടകയ്ക്ക് എടുത്തതെന്നും ഇതിനുള്ള ടെൻഡർ നടപടികൾക്ക് മേയർ അനുമതി നൽകിയെന്നുമാണ് ആരോപണം.
എന്നാൽ സംഭവം വിവാദമായപ്പോൾ മേയർ ആര്യാ രാജേന്ദ്രൻ മറുപടിയുമായെത്തി. പൊങ്കാലയുടെ മാലിന്യങ്ങൾക്കൊപ്പം പൊതുമാലിന്യങ്ങളും ഉള്‍പ്പെട്ട കണക്കാണിതെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രൻ നൽകുന്ന മറുപടി. മേയർക്കും നഗരസഭയ്ക്കും എതിരെയുള്ള വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ആര്യാ രാജേന്ദ്രൻ ആവശ്യപ്പെട്ടു.
ക്ഷേത്രവളപ്പില്‍ പൊങ്കാല നടത്താനായിരുന്നു ആദ്യ തീരുമാനം. അതിനനുസരിച്ചുള്ള മുന്‍കരുതലെന്ന നിലയിലാണ് 21 ലോറികള്‍ ഏര്‍പ്പെടുത്തിയതും അതിന് വാടക മുന്‍കൂര്‍ അനുവദിക്കേണ്ടിവന്നുവെന്നും ആര്യ വ്യക്തമാക്കുന്നു.
Comments