കൊല്ലം: മുൻ എം.എൽ.എയും മന്ത്രിയുമായിരുന്ന ഷിബു ബേബിജോൺ രാഷ്‌ട്രീയ പ്രവർത്തനത്തിൽ നിന്ന് അവധിയെടുക്കുന്നു. ആർ.എസ്.പിയുടെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ നിന്നാണ് അവധിയെടുക്കാനുദ്ദേശിക്കുന്നതെന്ന് ഷിബു ബേബി ജോൺ അറിയിച്ചു. തെരഞ്ഞെടുപ്പിൽ പാർട്ടി എടുത്ത നിലപാടുകളോടുള്ള അതൃപ്തിയാണ് അവധിയെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഷിബുവിന്റെ അവധി അപേക്ഷ തൽക്കാലം സ്വീകരിച്ചിട്ടില്ല.
ഇന്നലെ നടന്ന യു.ഡി.എഫ് യോഗത്തിലും വ്യക്തിപരമായ അസൗകര്യം കാണിച്ച് ഷിബു ബേബിജോൺ പങ്കെടുത്തിരുന്നില്ല. ചവറയിലെ സ്ഥിരം സീറ്റിൽ നിന്നാണ് ഷിബു ഇത്തവണയും ജനവിധി തേടിയത്. സുജിത് വിജയനോട് 1521 വോട്ടുകളുടെ വ്യത്യാസത്തിലാണ് തോറ്റത്. പാർട്ടിയിലെ നേതൃത്വത്തോടുള്ള അതൃപ്തി ഷിബു കുറച്ചുനാളായി പ്രകടിപ്പിച്ചിരുന്നു.
ഷിബു ബേബിജോണിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയുള്ള പരാമർശങ്ങളും പാർട്ടിയുടെ ദുർബലത വെളിവാക്കുന്നതാണ്. ഒരു സീറ്റുമില്ലാതെ യു.എഡി.എഫിലെ ഒരു പ്രബല കക്ഷിയായി തുടരുന്നതിൽ അർത്ഥമില്ലെന്ന നിലപാടും പുറത്തുവന്നിരുന്നു. ഇതിനിടെ തന്റെ തോൽവിക്ക് പിന്നിൽ അരാഷ്‌ട്രീയ കാരണമാണെന്ന വിലയിരുത്തലാണ് ഷിബുവിനുള്ളത്. ഇത്തവണ സീറ്റുനഷ്ടപ്പെട്ടതിൽ യു.ഡി.എഫിലേയും കോൺഗ്രസ്സിലേയും നിരവധി വോട്ടുകൾ ചോർന്നതുകൊണ്ടാണെന്ന കാരണമാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്.
Comments