ന്യൂഡൽഹി: ഇന്ത്യൻ സൈനിക നിരയ്ക്ക് പ്രേരണയായി ഒരു ധീര വനിത കൂടി സൈനിക നിരയിലേക്ക്. പുൽവാമ ഏറ്റുമുട്ടലിൽ വീരബലിദാനിയായ മേജർ വിഭൂതി ശങ്കർ ധോന്ദിയാലിന്റെ ഭാര്യ നികിത പോളാണ് സൈനിക സേവനം തിരഞ്ഞെടുത്തത്. 2019 ഫെബ്രുവരിയിലാണ് പുൽവാമയിൽ ജെയ്ഷെ ഭീകരർക്കെതിരെ പോരാടി ധോന്ദിയാൽ വീരബലിദാനിയായത്.
‘മേജർ വിഭൂതി ശങ്കർ ധോന്ദിയാലിന്റെ വീരബലിദാനം പുൽവാമയിൽ 2019നായിരുന്നു. രാജ്യം അദ്ദേഹത്തെ ആദരിച്ചു. എന്നാൽ യാഥാർത്ഥ ആദരം നൽകിയിരിക്കുന്നത് ഭർത്താവ് പൂർത്തിയാക്കാതെ പോയ സൈനിക ജീവിതത്തിലേക്ക് സ്വയം ചുവടുവെച്ചുകൊണ്ട് ഭാര്യ നികിത പോൾ മാതൃകയായിരിക്കുകയാണ്. ഇത് ഇന്ത്യൻ സൈന്യത്തിന് എന്നും അഭിമാനിക്കാവുന്ന മുഹൂർത്തമാണ്.’ ലെഫ്.ജനറൽ വൈ.കെ.ജോഷി നികിതയ്ക്ക് സൈനിക ബാഡ്ജുകൾ ധരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ഭർത്താവിന്റെ മരണത്തിന് ശേഷം ആറുമാസം കഴിഞ്ഞപ്പോഴേയ്ക്കും നികിത എസ്.എസ്.സി പരീക്ഷയും എസ്.എസ്.ബി അഭിമുഖവും വിജയകരമായി പൂർത്തിയാക്കി. തുടർന്ന് ചെന്നൈയിലെ സൈനിക ക്യാമ്പിലാണ് തന്റെ സൈനിക പരിശീലനം പൂർത്തിയാക്കിയത്.
എനിക്ക് സഹതാപം നൽകുകയല്ല ഈ സമൂഹം ചെയ്യേണ്ടത്. അത്രയേറെ ഉയർന്ന നിലയിലാണ് എന്റെ ഭർത്താവ് ഭീകരരെ തകർത്തുകൊണ്ട് രാജ്യരക്ഷ നിർവ്വഹിച്ചത്. ആ ത്യാഗം ഇവിടെ നിൽക്കുന്ന ആരേക്കാളും മഹത്തായി ഞാൻ കാണുന്നു. അതിധീരനായ താങ്കളുടെ ഭാര്യയായി എന്നതിൽ ഞാനേറെ അഭിമാനിക്കുന്നു. എന്റെ അവസാന ശ്വാസം വരെ ഞാൻ എന്റെ ഭർത്താവിനെ ഈ നെഞ്ചിൽ സൂക്ഷിക്കും സ്നേഹിക്കും. താങ്കൾക്കായിട്ടാണ് ഇനി എന്റെ ജീവിതം. ശരിയാണ് താങ്കളിന്ന് ഇവിടെ ഇല്ല. പക്ഷെ എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നതായി ഞാനറിയുന്നു. ഒരു സൈനിക എന്ന നിലയിൽ താങ്കളെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ചടങ്ങിൽ നികിത തന്റെ മറുപടിയിലൂടെ ഏവർക്കും പ്രചോദനമേകിയാണ് പ്രസംഗിച്ചത്.
Comments