തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനുള്ള ചർച്ച നാളെ നടക്കും. പത്ത് വർഷങ്ങൾക്ക് ശേഷമാണ് കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണ ചർച്ച നടക്കുന്നത്. 2010ലാണ് ഇതിന് മുൻപ് കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടന്നത്.
2015ൽ സേവന-വേതന പരിഷ്കരണത്തിനുള്ള ശ്രമം ഉണ്ടായെങ്കിലും നീട്ടിവെയ്ക്കുകയായിരുന്നു. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ റഫറണ്ടത്തിലൂടെ അംഗീകാരം നേടിയ ജീവനക്കാരുടെ സംഘടനകളെയെല്ലാം വിളിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റിൽ നടക്കുന്ന ചർച്ചയിൽ, ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി എംഡിയുമായ ബിജു പ്രഭാകർ, മറ്റ് ഉന്നതോദ്യോഗസ്ഥർ, കേരള സ്റ്റേറ്റ് റോഡ് ട്രാൻ പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു), ട്രാൻസ്പോർട്ട് ഡമോക്രാറ്റിക് ഫെഡറേഷൻ (ടിഡി എഫ്), കെഎസ്.ടി എംപ്ലോയീസ് സംഘ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
കെഎസ്ആർടിസി നവീകരണത്തിന്റെ പാതയിലാണെന്നും ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ആധുനിക വത്കരണം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ശമ്പള പരിഷ്കരണ ചർച്ചകൾക്ക് തുടക്കം കുറിയ്ക്കുന്നതെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
Comments