സതാംപ്ടൺ: ഐ.സി.സിയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യക്ക് ന്യൂസിലാന്റിനെതിരെ ബാറ്റിംഗ് തകർച്ച. ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 217 റൺസിൽ പുറത്തായി. അഞ്ചുവിക്കറ്റുകൾ വീഴ്‌ത്തിയ കെയിൽ ജമൈസണാണ് കിവീസിന് മേൽകൈ നൽകിയത്. 49 റൺസെടുത്ത അജിങ്ക്യാ രഹാനെയും 44 റൺസെടുത്ത നായകൻ വിരാട് കോഹ്ലിയും മാത്രമാണ് കാര്യമായി റൺസെടുത്തത. മറുപടി ബാറ്റിംഗ് ആരംഭിച്ച കിവീസ് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ 11 റൺസ് എടുത്തിട്ടുണ്ട്. ടോം ലാഥം(7), ഡെവോൺ കോൺവേ(4) എന്നിവരാണ് ക്രീസിലുള്ളത്.
മഴയും വെളിച്ചക്കുറവുമായി ആദ്യ രണ്ടു ദിവസം വേണ്ടത്ര സമയം ലഭിക്കാതിരുന്ന ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 146 എന്ന നിലയിലായിരുന്നു. എന്നാൽ മൂന്നാം ദിനമായ ഇന്നലെ തുടക്കത്തിലേ തന്നെ 44ൽ എത്തി നിൽക്കേ വിരാട് കോഹ്ലിയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ജമൈസണിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് പുറത്തായത്. തുടർന്നെത്തിയ ഋഷഭ് പന്ത് 22 റൺസിൽ നിൽക്കേ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി. സ്ലിപ്പിൽ ലാഥമാണ് ജമൈസണിന്റെ പന്തിൽ ക്യാച്ചെടുത്തത്. രഹാനയെ മികച്ച ഒരു ബൗൺസർ കളിക്കാൻ പ്രേരിപ്പിച്ച് വാഗ്നറുടെ പന്തിൽ നായകൻ കെയ്ൻ വില്യംസൺ പുറത്താക്കി. ആറിന് 182 എന്ന നിലയിൽ നിന്നും ഇന്ത്യക്ക് പിന്നെ വലിയ മുന്നേറ്റം നടത്താനായില്ല. വാലറ്റത്തെ വിക്കറ്റുകളും ജമൈസണാണ് വീഴ്‌ത്തിയത്. ആർ. അശ്വിൻ പ്രതീക്ഷ നൽകിയെങ്കിലും 22 റൺസിൽ മടങ്ങി. ജസപ്രീത് ബുംറ(0) രവീന്ദ്ര ജഡേജ(15) എന്നിവരും കാര്യമായ നേട്ടമുണ്ടാക്കാതെ മടങ്ങി.
കിവികൾക്കായി ജമൈസൺ അഞ്ചു വിക്കറ്റുകളും വാഗ്നറും ബോൾട്ടും രണ്ടു വിക്കറ്റുകളും വീഴ്‌ത്തി. ടിം സൗത്തി ഒരു വിക്കറ്റ് നേടി. എട്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ജമൈസൺ കരിയറിൽ അഞ്ചാം തവണയാണ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.















