തിരുവനന്തപുരം: കടയ്ക്കാവുരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തൽ. ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ നൽകി. മകന്റെ മൊഴി വിശ്വസനീയമല്ലെന്നും വൈദ്യ പരിശോധനയിൽ പീഡനത്തിന്റെ സൂചനയില്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കടക്കാവൂരിൽ 13 കാരനായ മകനെ അമ്മ പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിവാഹബന്ധം വേർപ്പെട്ട ശേഷം ഭർത്താവായിരുന്നു പരാതി നൽകിയത്.
അമ്മക്കെതിരെ തെളിവില്ലന്നും കണ്ടത്തലുകൾ വിശദമായ ശസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണെന്നും അന്വേണ സംഘം കോടതിയിൽ വ്യക്തമാക്കി. 13കാരനെ മൂന്ന് വർഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വക്തിപരമായ വിരോധം തീർക്കാൻ മുൻ ഭർത്താവ് മകനെ കൊണ്ട് കള്ളപ്പരാതി നൽകിയെന്നാണ് അമ്മയുടെ വാദം. ഭർത്താവിന്റെ രണ്ടാം ഭാര്യയും കേസിലെ ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് സംശയമുണ്ടെന്നും അമ്മ പറഞ്ഞിരുന്നു.
ജനുവരി ആദ്യ വാരമാണ് കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസ് പ്രകാരം 13 വയസുകാരന്റെ മാതാവ് അറസ്റ്റിലായത്. 17ഉം 13ഉം 11ഉം വയസുള്ള മൂന്ന് ആൺകുട്ടികളും 6 വയസുള്ള പെൺകുട്ടിയുമാണ് യുവതിക്കുള്ളത്. ബി.എസ്.സി വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് ടെമ്പോ ക്ലീനർ ആയ വ്യക്തി യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നെങ്കിലും നിരന്തര പീഡനമായതോടെ മൂന്ന് വർഷമായി ഭർത്താവുമായി വേർപെട്ടാണ് താമസം.
യുവതിയും ഭർത്താവും തമ്മിൽ കുടുംബകോടതിയിൽ വിവാഹമോചനം, കുട്ടികളുടെ അവകാശം, സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ കേസുകൾ നിലവിലുണ്ട്. ഇതിനിടെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു. അതിന് ശേഷം മൂന്ന് കുട്ടികളെ ഭർത്താവിനൊപ്പം കൊണ്ടുപോയി. ഇതിലൊരുകുട്ടിയുടെ മൊഴിയിലാണ് കേസും അറസ്റ്റും ഉണ്ടായത്.
Comments