കോഴിക്കോട് : കോഴിക്കാട് രാമനാട്ടുകരയിൽ അഞ്ചുപേർ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ്. ചെർപ്പുളശ്ശേരിയിൽ നിന്നും 15 പേരാണ് കോഴിക്കോട്ടേക്ക് പോയത്. മൂന്നു വാഹനങ്ങളിലാണ് ഇവരെത്തിയത്. ഇവർ എന്തിനാണ് 15 പേർ ഒരുമിച്ച് എയർപോർട്ടിലേക്ക് എത്തി എന്നതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് കമ്മീഷണർ പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
യുവാക്കളുടെ സംഘം സഞ്ചരിച്ച വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പട്ടത്. സംഘത്തിലുണ്ടായിരുന്ന ആറ് പേർ പോലീസ് കസ്റ്റഡിയിലുണ്ടെന്ന് കമ്മീഷണർ വ്യക്തമാക്കി. ഇന്നോവ വാഹനത്തിലുള്ളവരാണ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. ഇപ്പോൾ കസ്റ്റഡിയിൽ എടുത്തവരും മരിച്ചവരും ഒരു സംഘത്തിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുകയാണ്.
അപകടത്തിൽപ്പെട്ടവർ മദ്യപിച്ചിരുന്നതായി സൂചനയുണ്ടെന്നും പോലീസ് അറിയിച്ചു. മരിച്ചവരുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിച്ച് വരികയാണെന്നും കേസുമായി ബന്ധപ്പെട്ട് ഒരുകാര്യവും വിട്ടുകളയില്ലെന്നും കമ്മീഷണർ പറഞ്ഞു. ഒരു വാഹനവും അതിലുണ്ടായിരുന്ന നാലു പേരെയും കണ്ടെത്താനണ്ടെന്നും ഇവർക്കായി തെരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
എന്ത് ആവശ്യത്തിനാണ് ഇവർ എത്തിയതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും പൊട്ടിയ സോഡാക്കുപ്പികളും മറ്റും ലഭിച്ചിട്ടുണ്ട്. സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്തു നിന്നും വന്നയാളെ കൂട്ടാൻ വന്നതാണെന്നാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്. അമിതവേഗത്തിലെത്തിയ ബൊലേറോ നിയന്ത്രണം വിട്ട് മറിഞ്ഞ് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് ലോറിയുടെ ഡ്രൈവർ പറയുന്നത്.
ഇന്നു പുലർച്ചെ 4.30നു എയർപോർട്ട് റോഡിലെ പുളിഞ്ചോട് വളവിനു സമീപത്താണ് അപകടം. ബൊലേറോ ജീപ്പും സിമന്റ് കയറ്റി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് പട്ടാമ്പി കാവും കുളം മുഹമ്മദ് ഷഹീർ (26), ചെർപ്പുളശ്ശേരി താഹിർ (23), മുളയൻകാവ് വടക്കേതിൽ നാസർ (28), മുളയൻകാവ് ചെമ്മക്കുഴി ഇടുംതറ സുബൈർ, ചെർപ്പുളശ്ശേരി ഹസൈനാർ എന്നിവരാണ് മരിച്ചത്. പാലക്കാട് നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തിൽപ്പെട്ടത്.
Comments