കൊല്ലം: കൊല്ലത്ത് കരിയിലക്കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ടാമത്തെ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ഗ്രീഷ്മയുടെ മൃതദേഹമാണ് ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തിയത്. നേരത്തെ ആര്യയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന കേസിലെ പ്രതി രേഷ്മയുടെ ബന്ധുക്കളാണ് ഇവർ.
രേഷ്മയുടെ ഭർതൃസഹോദര ഭാര്യയും, സഹോദരിയുടെ മകളുമാണ് ഇരുവരും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി പോലീസ് ഇവരെ വിളിപ്പിച്ചിരുന്നു. എന്നാൽ അതിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ ബന്ധുക്കൾ ഇവരെ കണ്ടിട്ടില്ല. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്നാണ് പരിസരത്ത് പോലീസ് പരിശോധന നടത്തിയത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് സഹോദര ഭാര്യയുടെ പേരിലുള്ള സിം കാർഡായിരുന്നു. ഇത് സംബന്ധിച്ച് കാര്യങ്ങൾ ചോദിച്ചറിയാനാണ് ഇവരെ പാരിപ്പള്ളി പോലീസ് വിളിപ്പിച്ചത്. എന്നാൽ പോലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കാണാതായ രണ്ടാമത്തെ യുവതിക്ക് കേസുമായി ഒരു തരത്തിലുള്ള ബന്ധവും കണ്ടെത്തിയിട്ടില്ല.
Comments