റോം: കായിക കേരളത്തിന്റെ അഭിമാനമുയർത്തി മലയാളി നീന്തൽ താരം സജൻ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമെന്ന ഇരട്ടി മധുരത്തോടെയാണ് സജൻ പ്രകാശിന്റെ നേട്ടം. 200 മീറ്റർ ബട്ടർഫ്‌ളൈ ഇനത്തിലാണ് യോഗ്യത നേടിയത്.
റോമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഒന്നാമത് എത്തിയാണ് 27 കാരനായ സജൻ ചരിത്ര നേട്ടം കൈവരിച്ചത്. 1:56:48 സെക്കൻഡ് ആയിരുന്നു 200 മീറ്റർ ബട്ടർഫ്‌ളൈ ഇനത്തിലെ യോഗ്യതാസമയം. 1:56:38 സെക്കൻഡിൽ സജൻ ഫിനീഷ് ചെയ്തു. ചരിത്ര നിമിഷമെന്നാണ് സജന്റെ നേട്ടത്തെ സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ആഴ്ച ബെൽഗ്രേഡിൽ നടന്ന മത്സരത്തിൽ സ്വന്തം പേരിലുളള ദേശീയ റെക്കോർഡും സജൻ തിരുത്തിയിരുന്നു. ഒളിമ്പിക്‌സിനായി തായ് ലൻഡിലെ ഫിന അക്കാദമിയിൽ ഉൾപ്പെടെ പരിശീലനം നടത്തിയിരുന്നു. എന്നാൽ ഇത് തുടരാനായില്ല. പിന്നീട് ദുബായിൽ അക്വാ നാഷണൽ സ്‌പോർട്‌സ് അക്കാദമിയിൽ പരിശീലകൻ എസ് പ്രദീപ് കുമാറിന് കീഴിലായിരുന്നു പരിശീലനം.
നാലാം ക്ലാസ് മുതൽ നീന്തൽ പഠിച്ചു തുടങ്ങിയ സജൻ രാജ്യത്തിനായി നിരവധി മത്സരവേദികളിൽ തിളക്കമുളള പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനം നടന്ന ലാത്വിയാൻ ഓപ്പണിൽ സ്വർണവും വെങ്കലവും ഉസ്‌ബെക്കിസ്താൻ ഓപ്പണിൽ സ്വർണനേട്ടവും കരസ്ഥമാക്കിയിരുന്നു.















