തിരുവനന്തപുരം: കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ഗ്രൗണ്ടായി മാറുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയവത്കരിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഡോക്ടർമാരേയും എൻഞ്ചിനീയർമാരേയും അവർക്ക് ആവശ്യമാണെന്നും വ്യക്തികളെ ഭീകര വലയിലാക്കുന്നത് തടയാൻ പല ശ്രമങ്ങളും നടത്തിയെന്നും ബെഹറ കൂട്ടിച്ചേർത്തു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ കമ്യൂണിസ്റ്റ് ഭീകര വേട്ടയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വേട്ടയിൽ ഖേദമില്ലെന്നാണ് ബെഹറ പറഞ്ഞത്. ചെയ്തത് ജോലി മാത്രമാണ്. നിരുപാധികം അവർക്ക് കീഴടങ്ങാൻ അവസരം നൽകിയിരുന്നെന്നും ബെഹറ കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് തടയാൻ മഹാരാഷ്‌ട്ര മാതൃകയിൽ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് സർക്കാരിനോട് ശുപാർശ ചെയ്തതായും അദ്ദേഹം പറഞ്ഞു.
സിബിഐ മേധാവിയാകാൻ സാധിക്കാത്തതിൽ വിഷമം തോന്നി. പട്ടികയിൽ ഏറ്റവും തൂടുതൽ മാർക്ക് തനിക്കാണെന്ന് അറിയാം. അതിനാൽ വ്യക്തിപരമായി വിഷമം തോന്നിയെന്നും ബെഹറ കൂട്ടിച്ചേർത്തു. ഈ മാസം മുപ്പതിനാണ് ലോക്‌നാഥ് ബെഹറ സർവ്വീസിൽ നിന്നും പടിയിറങ്ങുന്നത്.















