യൂറോ കപ്പ്: ഇംഗ്ലീഷ് പട ജർമ്മൻ കരുത്തിനെ തകർത്തെറിഞ്ഞ് ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ജയിച്ചത്. റഹീം സ്‌റ്റെർലിംഗും നായകൻ ഹാരീ കെയിനും നേടിയ ഗോളുകളിലാണ് ജർമ്മൻ പട നിലംപരിശായത്.
ആദ്യപകുതി ഗോൾരഹിതമായിരുന്നു. 16-ാം മിനിറ്റിൽ സ്റ്റർലിംഗ് നടത്തിയ പരിശ്രമം പക്ഷെ ഫലം കണ്ടില്ല. ജർമ്മൻ ഗോളി മാനുവൽ നോയർ ഏറെ ബുദ്ധിമുട്ടിയാണെങ്കിലും പന്ത് തട്ടിയകറ്റി. 33-ാം മിനിറ്റിൽ ജർമ്മനിയും അതേ രീതിയിൽ ഒരു മുന്നേറ്റം നടത്തി. തിമോ വെർണറുടെ ഷോട്ട് ഇംഗ്ലീഷ് ഗോളി പിക്‌ഫോർഡിന്റെ കാലിൽ തട്ടി അവസാനിച്ചു.
75-ാം മിനിറ്റിലാണ് സ്‌റ്റെർലിംഗ് ഗോൾ നേടിയത്. ലൂക് ഷോയിൽ നിന്ന് കിട്ടിയ ക്രോസ് ഷോട്ടാണ് സ്‌റ്റെർലിംഗ് വലയിലാക്കിയത്. 86-ാം മിനിറ്റിൽ ഹാരീ കെയിനും ബോക്‌സി നകത്തെ മികച്ച പാസ് സ്വീകരിച്ച് വലയിലെത്തിച്ചു. ലൂക് ഷോ വീണ്ടും നടത്തിയ മുന്നേറ്റത്തിലൂടെ ഗ്രിലീഷിന്് ലഭിച്ച പന്താണ് ഹാരീ കെയിൻ വലയിലെത്തിച്ചത്.
മരണഗ്രൂപ്പിലെ മൂന്ന് ടീമുകളും പ്രീക്വാർട്ടർ കടന്നില്ലെന്ന ആകസ്മികതയും ജോക്വിം ലോയുടെ ജർമ്മനി പുറത്തായതോടെ സംഭവിച്ചു. ഫ്രാൻസിനും പോർച്ചുഗലിനും പുറമേ ജർമ്മനിയും അങ്ങിനെ യൂറോകപ്പിൽ നിന്നും പുറത്തായി.















