ലക്‌നൗ: ഹത്രാസിലേക്കുള്ള യാത്രക്കിടെ മഥുരയിൽവെച്ച് അറസ്റ്റിലായ മലപ്പുറം സ്വദേശി സിദ്ദിഖ് കാപ്പനെതിരെ കൂടുതൽ തെളിവുകൾ നിരത്തി ഉത്തർപ്രദേശ് പോലീസ്. യുപി പോലീസ് സമർപ്പിച്ച 5000 പേജുള്ള കുറ്റപത്രത്തിലാണിത്. സിദ്ദിഖ് കാപ്പന്റെ ഭീകരബന്ധങ്ങൾ തെളിയിക്കുന്ന തെളിവുകളാണ് യുപി പോലീസ് സമർപ്പിച്ചത്. ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം മുതലെടുത്ത് വർഗ്ഗീയ വിദ്വേഷം സൃഷ്ടിക്കാനും കലാപം സൃഷ്ടിക്കാനുമാണ് സിദ്ദിഖ് കാപ്പനും മറ്റ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായ അതിഖൂർ റഹ്മാനും ആലമും മസൂദും അടക്കമുള്ളവർ ഇവിടേയ്‌ക്ക് പോയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
വിഷയം എങ്ങനെ കലാപമുണ്ടാക്കാൻ ഉപയോഗിക്കാം എന്നത് ചർച്ച ചെയ്യാൻ ഇവർ അതീവ രഹസ്യമായി ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ മുതിർന്ന നേതാവ് കെ.പി കമാൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ സിദ്ദിഖ് കാപ്പൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. ഇതിനുള്ള തെളിവുകൾ സിദ്ദിഖ് കാപ്പന്റെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ചതായും പോലീസ് പറയുന്നു. ശിൽപ്പശാല സംബന്ധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി സിദ്ദിഖ് കാപ്പൻ ചാറ്റ് ചെയ്തിരുന്നു.
സിദ്ദിഖ് കാപ്പനടക്കം അറസ്റ്റിലായ നാല് പേരിൽ നിന്ന് ആറ് സ്മാർട്ട് ഫോണുകളും ലാപ്‌ടോപ്പും 1717 അച്ചടിച്ച കടലാസുകളും പിടിച്ചെടുത്തിട്ടുണ്ട്. കലാപത്തിൽ തങ്ങളെ തിരിച്ചറിയാതിരിക്കാൻ എന്ത് പദ്ധതി സ്വീകരിക്കണമെന്നാണ് കണ്ടെടുത്ത ചില പേപ്പറുകളിൽ അച്ചടിച്ചിരിക്കുന്നത്. ജാതി മത അടിസ്ഥാനത്തിൽ സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാനുള്ള കാര്യങ്ങളും കടലാസിൽ ചേർത്തിട്ടുണ്ട്.
ദളിതർക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ഗൂഢാലോചന, ഹത്രാസ് പെൺകുട്ടിയ്‌ക്ക് നീതിയെന്ന പേരിൽ വെബ്‌സൈറ്റ്, യുവാക്കളിൽ രാജ്യ വിരുദ്ധത, ഇങ്ങനെ സംഘർഷമുണ്ടാക്കാനായിരുന്നു ഇവരുടെ പദ്ധതി. വിദേശത്ത് നിന്നും ഇവർക്ക് വൻതോതിൽ സംഭാവന ലഭിച്ചിട്ടുണ്ട്. ഇതിനും തെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.
Comments