ന്യൂഡൽഹി: രാജ്യത്തെ പുതിയ ഐടി ചട്ടപ്രകാരം ഇന്ത്യക്കാരനായ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുമെന്ന് ട്വിറ്റർ ഇന്ത്യ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. അതുവരെ പരാതികൾ മറ്റ് ഉദ്യോഗസ്ഥർ പരിഗണിക്കുമെന്നും കമ്പനി വ്യക്തമാക്കി. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ട്വിറ്റർ ഇക്കാര്യം വ്യക്തമാക്കിയത്.
സ്ഥാനത്ത് നേരത്തേ നിയമിച്ചിരുന്ന ഉദ്യോഗസ്ഥൻ ധർമേന്ദ്ര ചതുർ ജൂൺ 21ന് സ്ഥാനമൊഴിഞ്ഞിരുന്നു. പകരക്കാരനെ നിയമിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്നും കമ്പനി വ്യക്തമാക്കി. ഐടി ചട്ടങ്ങൾ പാലിക്കാൻ വിമുഖത കാണിച്ചതോടെ തുടർച്ചയായ തിരിച്ചടിയാണ് ട്വിറ്ററിന് നേരിടേണ്ടി വന്നത്. പിന്നാലെയാണ് ട്വിറ്റർ കേന്ദ്ര ഐടി ചട്ടങ്ങൾ പാലിക്കാൻ തയ്യാറാവുന്നത്.
ട്വിറ്ററിന്റെ ആഗോള നിയമന ഡയറക്ടർ ജെറെമി കെസ്സലിനെ ഇന്ത്യയിലെ പരാതിപരിഹാര ഉദ്യോഗസ്ഥനായി അടുത്തിടെ നിയമിച്ചിരുന്നു. എന്നാൽ ഇന്ത്യക്കാരനെയാണ് ഈ സ്ഥാനത്തു നിയമിക്കേണ്ടതെന്നാണ് പുത്തൻ ഐ.ടി. ചട്ടം അനുശാസിക്കുന്നത്. ജെറെമി കെസ്സലിന്റൈ നിയമനവും കേന്ദ്ര ഐടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് റിപ്പോർട്ടുകൾ. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ നിന്നുള്ളയാളാണ് ജെറെമി കെസ്സൽ.
ജൂൺ അഞ്ചിനാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരം കംപ്ലെയിന്റ്സ് ഓഫീസറെ നിയമിക്കാൻ തങ്ങൾ തയ്യാറാണെന്ന് ട്വിറ്റർ അറിയിച്ചത്. ഇതിന്റെ ഭാഗമായാണ് ധർമേന്ദ്രയെ ഇന്ത്യയിലെ ഇടക്കാല റസിഡന്റ് ഗ്രീവൻസ് ഓഫീസറായി നിയമിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ യുഎസിലെ മേൽവിലാസമാണ് ട്വിറ്റർ നൽകിയത്. തുടർന്ന് കേന്ദ്രത്തിന്റെ പുതിയ ഐടി ചട്ടം പാലിക്കാത്തതിനാൽ ട്വിറ്ററിന് നിയമ പരിരക്ഷയും നഷ്ടമായിരുന്നു.
Comments