ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈറ്റ് ഹൗസ് പ്രൊജക്ടിന്റെ പുരോഗതി ഡ്രോൺ വഴി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായി വ്യാപിച്ചു കിടക്കുന്ന പദ്ധതിയാണ് ലൈറ്റ് ഹൗസ് പദ്ധതി. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രധാനമന്ത്രി വിലയിരുത്തിയത്. ഒരു വർഷം കൊണ്ട് ആയിരം വീടുകൾ നിർമ്മിക്കുക എന്നതാണ് കേന്ദ്രസർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഈ വർഷം ജനുവരി ആദ്യമാണ് പ്രധാനമന്ത്രി ലൈറ്റ് ഹൗസ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിലവിൽ ആറ് സ്ഥലങ്ങളിൽ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. മറ്റ് വീടുകളെ അപേക്ഷിച്ച് ഈ വീടുകൾക്ക് താരതമ്യേന ചെലവ് കുറവാണെന്നുള്ളതാണ് ഒരു സവിശേഷത.
രാജ്‌കോട്ട്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട്, റാഞ്ചി, അഗർത്തല എന്നിവിടങ്ങളിലാണ് വീട് നിർമ്മാണം നടക്കുന്നത്. രാജ്‌കോട്ടിൽ നിർമ്മിക്കുന്ന വീടുകളിൽ ഉപയോഗിക്കുന്നത് ഫ്രഞ്ച് സാങ്കേതിക വിദ്യയാണ്. തുരങ്കങ്ങൾ പോലെയുള്ള കോൺഗ്രീറ്റ് നിർമ്മാണ രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ ഇത്തരം കെട്ടിടങ്ങളെ ബാധിക്കില്ലെന്ന് വിദഗ്ധർ പറയുന്നു.
മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിർമ്മിക്കുന്ന വീടുകളിലെ മതിലുകളുടെ നിർമ്മാണത്തിനായി ചെങ്കല്ലുകളോ കരിങ്കല്ലുകളോ ഉപയോഗിക്കുന്നില്ല. ഇതിന് പകരമായി നേരത്തെ തയ്യാറാക്കിവെച്ച സാന്റ്‌വിച്ച് പാനലുകളാണ് ഉപയോഗിക്കുന്നത്. കാനഡയിൽ നിന്നുള്ള സാങ്കേതിക വിദ്യാണ് ലക്‌നൗവിൽ നിർമ്മിക്കുന്ന വീടുകളിൽ പരീക്ഷിക്കുന്നത്. ചുവരുകളിൽ പെയ്ന്റുകളോ, പ്ലാസ്റ്ററോ ഉപയോഗിക്കേണ്ടി വരാത്ത നിർമ്മാണ രീതിയാണിത്.
വ്യത്യസ്ത നഗരങ്ങളിലായി ആയിരക്കണക്കിന് വീടുകളുടെ നിർമ്മാണ പ്രവൃത്തികളാണ് നിലവിൽ ആറിടത്തും പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. പുത്തൻ സാങ്കേതിക വിദ്യയിലൂടെ വീട് നിർമ്മാണം കൂടുതൽ വേഗത്തിലാക്കുകയാണ് കേന്ദ്രസർക്കാർ. കൂടാതെ വിദ്യാർത്ഥികൾക്കും, ശിൽപ്പികൾക്കും, എഞ്ചിനീയർമാർക്കും പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കാനും പ്രയോഗവത്കരിക്കാനും ഇത് സഹായകമാവുമെന്നാണ് വിലയിരുത്തൽ.















