വില്ലിംഗ്ടൺ: ചെമ്മരിയാടുകൾക്ക് തീറ്റ നൽകാതെ പട്ടിണിയ്‌ക്കിട്ട കർഷകന് തടവ് ശിക്ഷ വിധിച്ച് കോടതി. ന്യൂസിലാൻഡിലാണ് സംഭവം. ഒൻപത് മാസത്തെ തടവ് ശിക്ഷയാണ് കർഷകന് കോടതി വിധിച്ചത്. ഭക്ഷണം നൽകാതെ അവശനിലയിലായ 226 ചെമ്മരിയാടുകളെ ദയാവധത്തിന് വിധേയമാക്കേണ്ടി വന്നതിന് പിന്നാലെയാണ് ഇയാൾക്ക് കോടതി ശിക്ഷ നൽകിയത്. ബെവാൻ സ്‌കോട്ട് എന്ന കർഷകനാണ് ചെമ്മരിയാടുകൾക്ക് ഭക്ഷണം നൽകാതെ പട്ടിണിയ്‌ക്കിട്ടത്.
2019ലാണ് സ്‌കോട്ടിന്റെ ഫാമിലെ ചെമ്മരിയാടുകളിൽ അപൂർവ്വ രോഗബാധ റിപ്പോർട്ട് ചെയ്തത്. ന്യൂസിലാൻഡിലെ സൗത്ത് ഐലൻഡിലായിരുന്നു ഇയാളുടെ ഫാം. ചെമ്മരിയാടുകളുടെ ശരീരത്തിൽ വ്യാപകമായ രീതിയിൽ പ്രാണികളുടെ ലാർവ്വയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് ഇവയെ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഇതോടെയാണ് മൃഗങ്ങളോടുള്ള ക്രൂരത വ്യക്തമാക്കിയത്.
ഒൻപതുമാസം തടവ് ശിക്ഷ പൂർത്തിയാക്കിയ ശേഷം 150 മണിക്കൂർ സാമൂഹിക സേവനം ചെയ്യണമെന്നും ശിക്ഷ വിധിയ്‌ക്കുമ്പോൾ കോടതി വ്യക്തമാക്കി. ഇതിന് പുറമെ നാല് വർഷത്തേയ്‌ക്ക് ഇയാളെ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. ആരോഗ്യാവസ്ഥ ഗുരുതരാവസ്ഥയിലായ 226 ചെമ്മരിയാടുകളെയാണ് ദയാവധത്തിന് വിധേയമാക്കിയത്.
ചെമ്മരിയാടുകളുടെ രോമം രണ്ട് വർഷമായി മുറിച്ച് മാറ്റാത്ത അവസ്ഥയിലായിരുന്നു. ദയാവധത്തിന് ശേഷം സ്‌കോട്ടിന്റെ ബാക്കി ചെമ്മരിയാടുകളെ വേറെ കർഷകർക്ക് വിട്ടുനൽകുകയും ചെയ്തു. ഇയാൾ കോടതിയ്‌ക്ക് മുന്നിൽ കുറ്റസമ്മതവും നടത്തിയിട്ടുണ്ട്. താൻ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ആവശ്യമായ പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും സ്‌കോട്ട് കോടതിയിൽ വ്യക്തമാക്കി.















