തിരുവനന്തപുരം : സംസ്ഥാനത്ത് വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് . സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം . അതേസമയം നീക്കം കിറ്റെക്സ് വിഷയത്തിലെ പേരുദോഷം മാറ്റാനെന്ന് ആക്ഷേപമുയർന്നുകഴിഞ്ഞു
വ്യവസായങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കുന്നതടക്കം ബില്ലിൽ വ്യവസ്ഥ ചെയ്യും . നിശ്ചിത മുതല്‍മുടക്കിന് മുകളിൽ നിക്ഷേപം നടത്തുന്ന വ്യവസായങ്ങൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ-സംസ്ഥാന തല സമിതികള്‍ രൂപവത്കരിക്കും.
ഇവരെടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകളും അംഗീകരിക്കേണ്ടിവരും. ഇതോടെ വ്യവസായരംഗത്തെ പരാതികള്‍ക്ക് പരിഹാരമാകും.അതോടെ വ്യവസായികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും . ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ അവതരിപ്പിക്കുമെന്ന് രാജീവ് പറഞ്ഞു.
സംസ്ഥാന സർക്കാരുമായി ചേർന്ന് നടപ്പാക്കാനിരുന്ന 3,500 കോടി രൂപയുടെ വൻകിട പദ്ധതിയിൽ നിന്നാണ് കിറ്റെക്സ് ഗ്രൂപ്പ് പിൻമാറിയത്. ഒരു മാസത്തിനിടെ 11 ഓളം പരിശോധനകൾ സ്ഥാപനത്തിൽ നടത്തിയതായും വ്യവസായികളെ സർക്കാരും രാഷ്ട്രീയ നേതൃത്വവും പീഡിപ്പിക്കുകയാണെന്നുമായിരുന്നു കിറ്റെക്സ് എംഡി സാബു ജേക്കബിന്റെ ആരോപണം. വിഷയത്തിൽ സർക്കാർ കാര്യമായ ഇടപെടൽ നടത്തിയിരുന്നില്ല. ഇതേ തുടർന്ന് തെലങ്കാന സർക്കാരുമായി ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്ക് കിറ്റക്സ് കരാറുണ്ടാക്കുകയും ചെയ്തിരുന്നു. 35000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയാണ് പിണറായി സർക്കാർ കേരളത്തിന് നഷ്ടമാക്കിയത്
Comments