സിംല: ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലുണ്ടായ മേഘവിസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന് എല്ലാ സഹായവും ഉറപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ജെയ് റാം താക്കൂറുമായി സംസാരിച്ചുവെന്നും എല്ലാവിധ സുരക്ഷാ സൗകര്യവും ഉറപ്പ് നൽകുമെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
മേഘവിസ്‌ഫോടനം ഉണ്ടായ പ്രദേശത്തേയ്‌ക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേന ഉടൻ എത്തും. സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്നും ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും അമിത് ഷാ ഉറപ്പ് നൽകി. അതേസമയം മേഘവിസ്‌ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായതായാണ് റിപ്പോർട്ട്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
हिमाचल प्रदेश में तेज बारिश से आयी प्राकृतिक आपदा के संबंध में मैंने मुख्यमंत्री श्री @jairamthakurbjp जी से बात की है। राहत कार्यों के लिए NDRF की टीमें शीघ्र वहाँ पहुँच रही हैं। गृह मंत्रालय स्थिति को निरंतर मॉनिटर कर रहा है। केंद्र की ओर से हिमाचल को हर संभव मदद दी जाएगी।
— Amit Shah (@AmitShah) July 12, 2021
ശക്തമായ ഒഴുക്കിൽപ്പെട്ട് നദിക്കരയിലെ ഒരുപാട് വീടുകൾ തകർന്നു. സംസ്ഥാനത്തെ പല പ്രദേശങ്ങളിലായി കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് ലഭിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്.
മഴയിൽ ചമോലിയിൽ ഋഷികേശ്- ബദരീനാഥ് ദേശീയപാത പൂർണമായും തകർന്നു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഇവിടെ വെള്ളച്ചാട്ടം രൂപപ്പെടുകയും ചെയ്തു. ഇതോടെ പൊതുഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. ധർമ്മശാലയിൽ നിന്ന് 58 കിലോമീറ്റർ അകലെയുള്ള കാൻഗ്ര പ്രദേശത്തേയും മഴ താറുമാറാക്കി. ജനങ്ങളോട് സുരക്ഷിതമായ സ്ഥലത്തേയ്‌ക്ക് മാറണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments