മുംബൈ: മഹാരാഷ്ട്രയിൽ മയക്കു മരുന്ന് കലർത്തിയ കേക്ക് നിർമ്മിച്ച് വിൽക്കാൻ ശ്രമിച്ച 25 കാരനായ യുവാവ് അറസ്റ്റിൽ. നിശാപാർട്ടികളിൽ വിതരണം ചെയ്യാനിരുന്ന കേക്കുകളാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെടുത്തത്. മുബൈയിലെ മസഗോളിലാണ് സംഭവം. യുവ മനശാസ്ത്രജ്ഞനായ റഹ്മീൻ ചരണ്യയാണ് അറസ്റ്റിലായത്.
സോണൽ ഡയറക്ടർ സമീർ വാങ്കഡയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റഹ്മീന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. ഇയാളുടെ വീട്ടിൽ തന്നെയാണ് ബേക്കറിയും. റഹ്മീന്റെ വീട്ടിൽ നിന്നും ഹാഷിഷ് കലർത്തിയ 10 കിലോ ബ്രൗണി കേക്കും സംഘം പിടിച്ചെടുത്തു.
മുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ആശുപത്രിയിലാണ് റഹ്മീൻ ജോലി ചെയ്യുന്നത്. പഠിക്കുന്ന കാലം തൊട്ട് തന്നെ റഹ്മീന്‍ മയക്കുമരുന്ന് ബിസിനസുമായി ബന്ധമുള്ളതായി എൻസിബി അറിയിച്ചു. ബേക്കറിയിൽ ഹാഷിഷും, കഞ്ചാവും, ചരസും അടങ്ങിയ കേക്കുകളാണ് ഇയാൾ ഉണ്ടാക്കി വിറ്റിരുന്നത്. 350 ഗ്രാം കറുപ്പും 1.7 ലക്ഷം രൂപയും വീട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
മയക്കുമരുന്ന് പ്രമേയമായുള്ള വെബ് സീരീസുകൾക്ക് അടിമയായിരുന്നു റഹ്മീൻ. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കേക്ക് നിർമ്മാണം ആരംഭിച്ചതെന്ന് റഹ്മീൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി എൻസിബി വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴിയാണ് കേക്കുകൾ റഹ്മീൻ വിപണിയിൽ എത്തിച്ചത്. ഓൺലൈനായി ഓർഡർ സ്വീകരിക്കുകയും ആവശ്യമായ സ്ഥലത്ത് എത്തിയ്ക്കുകയുമാണ് പതിവ്. റഹ്മീന്‍ നിരവധി ഇടപാടുകാർ ഉള്ളതായും എൻസിബി അറിയിച്ചു.
Comments