ഗുവാഹട്ടി: മയക്കുമരുന്ന്, മനുഷ്യക്കടത്ത്, കന്നുകാലി കടത്ത് എന്നിവയ്ക്കെതിരായ നടപടി കർശനമാക്കാനൊരുങ്ങി അസം. കേന്ദ്ര ആഭ്യന്ത്രി അമിത് ഷാ ഇക്കാര്യങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ബജറ്റ് സെഷനിൽ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഹിമന്ത.
എല്ലാ സംസ്ഥാനങ്ങളും ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഒരുമിച്ച് പോരാടണമെന്നും ഹിമന്ത ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ലഹരി ഉപയോഗങ്ങൾക്കെതിരെ അധികാരമേറ്റനാൾ മുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. മെയ് 10നാണ് ഹിമന്ത ബിശ്വ ശർമ്മ അസമിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
മെയ് മാസത്തിൽ മാത്രം സംസ്ഥാനത്ത് നിന്ന് പോലീസ് 2,439 ഗ്രാം ഹെറോയിൻ, 91 കിലോ കഞ്ചാവ്, 17,551 കുപ്പി സിറപ്പ്, 1.57 ലക്ഷം ലഹരി ഗുളികകൾ, 14.16 ഗ്രാം മോർഫിൻ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ലഹരി ഇടപാടിലൂടെ ലഭിച്ച 10.5 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ അനധികൃത മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ട 1,897 പേരെയാണ് അറസ്റ്റ് ചെയ്തത്. 1,100ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കത്തിച്ച് കളയാനാണ് സർക്കാർ തീരുമാനം. ജൂലൈ 17, 18 തീയതികളിൽ ഇത് നടപ്പാക്കും. ഭീകര സംഘടനകളും അവരുടെ നേതാക്കളും മയക്കുമരുന്ന് വ്യാപാരത്തിൽ പങ്കാളികളാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ചില രാഷ്ട്രീയ പാർട്ടികൾ പോലീസിനെ നിരാശപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments