ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയ്ക്ക് ആശംസകളുമായി റഷ്യൻ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സെർഗേ യെലിസയേവ്. റഷ്യൻ നാവികസേനാ ദിനത്തിൽ പങ്കെടുക്കവെയാണ് റഷ്യ അഭിനന്ദനമറിയിച്ചത്. റഷ്യയുടെ 325-ാം നാവികസേനാ ദിനാഘോഷത്തിലാണ് ഇന്ത്യൻ നാവികസേനയും യുദ്ധകപ്പലായ ഐ.എൻ.എസ് തബാറും പങ്കെടുത്തത്.
ഇന്ത്യൻ നാവികസേനയുടെ സേവനത്തെ പ്രശംസിച്ച റഷ്യൻ സൈനിക മേധാവിമാർ ഇന്ത്യാ-റഷ്യാ ബന്ധം കൂടുതൽ ശക്തമാക്കാൻ നാവികസേന വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും അഭിപ്രായപ്പെട്ടു. റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്സ് ബർഗ്ഗിലാണ് നാവികസേനാ ആഘോഷം നടന്നത്. ഐ.എൻ.എസ്. തബാർ ഈ മാസം 22നാണ് റഷ്യയിലെത്തിയത്. ചടങ്ങിൽ ഇന്ത്യൻ നാവികസേനയ്ക്കൊപ്പം റഷ്യയിലെ ഇന്ത്യൻ സ്ഥാനപതി ഡി.ബി. വെങ്കടേഷ് വർമയും സന്നിഹിതരായിരുന്നു. ഇരുനാവികസേനകളും പരസ്പരം ആശംസാ ഫലകങ്ങൾ കൈമാറി.
റഷ്യൻ നാവികസേനയ്ക്കായി വൈസ് അഡ്മിറൽ സെർഗേ യെലിസയേവും ഇന്ത്യൻ നാവികസേനയ്ക്കായി ക്യാപ്റ്റൻ മഹേഷ് മാംഗിപുഡിയും ആശംസകൾ നേർന്നു. ബാൾട്ടിക് സമുദ്രത്തിൽ നടന്ന ചടങ്ങിൽ 50 പടക്കപ്പലുകളും അതിവേഗ ബോട്ടുകളും അന്തർവാഹിനികളും പങ്കെടുത്തു. വിമാനവാഹിനിയിൽ 48 വിമാനങ്ങളും ഹെലികോപ്റ്ററുകളും പരേഡിൽ അണിനിരന്നു. വരുംദിവസങ്ങളിൽ റഷ്യൻ നാവികസേനയ്ക്കൊപ്പം ഐ.എൻ.എസ്.തബാർ വിവിധ പരിശീലന പരിപാടികളിൽ പങ്കെടുക്കും.
Comments