കൊച്ചി: ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഐക്കരനാട്, കുന്നത്തുനാട്, മഴവന്നൂർ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ ഡീനാ ദീപക്, എംവി നിതമോൾ, ബിൻസി ബൈജു എന്നിവരാണ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
പഞ്ചായത്ത് പ്രസിഡന്റിനും മെമ്പർമാർക്കും പഞ്ചായത്തുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ യോഗങ്ങൾക്കും പോലീസ് സംരക്ഷണം വേണമെന്നായിരുന്നു ആവശ്യം. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും പഞ്ചായത്തുകളുടെ സംരക്ഷണത്തിനായുള്ള ഇടക്കാല ഉത്തരവ് സമ്പൂർണ്ണമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റുമാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പഞ്ചായത്തിന് സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയിൽ നിയമ പ്രശ്നങ്ങൾ ഉണ്ടായാൽ നടപടികൾ സ്വീകരിക്കാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. പ്രതിപക്ഷ പാർട്ടികൾക്കും പ്രവർത്തകർക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ അധികാരമുണ്ടെന്നും കോടതി അറിയിച്ചു.
സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള കിറ്റെക്സ് ഗ്രൂപ്പാണ് ട്വന്റി 20യെ നിയന്ത്രിയ്ക്കുന്നത്. സംസ്ഥാന സർക്കാരിന്റെ തുടർച്ചയായുള്ള ഉപദ്രവത്തെ തുടർന്ന് കിറ്റെക്സ് കേരളത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന കോടികളുടെ പദ്ധതിയിൽ നിന്നും പിൻമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്വന്റി-20യും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കിഴക്കമ്പലത്തെ വികസന നെറുകയിലെത്തിക്കുക എന്ന വാഗ്ദാനവുമായാണ് ട്വന്റി 20 തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയത്.
Comments