ന്യൂഡൽഹി: ജമ്മുകശ്മീരിലെ പതിനാല് ഇടങ്ങളിൽ എൻഐഎ റെയ്ഡ്. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഷോപ്പിയാൻ, അനന്ത്നാഗ്, ബനിഹാൽ, സുൻജ്വാൻ, കശ്മീരിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ എത്തിയ എൻഐഎ സംഘം വീടുകളിലും ഓഫീസുകളിലും അന്വേഷണം ആരംഭിച്ചു.
ജൂൺ 27 ന് ജമ്മുവിൽ നിന്നും അഞ്ച് കിലോഗ്രാം ഐഇഡി കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ലഷ്കർ ഇ മുസ്തഫ തീവ്രവാദിയായ ഹിദായത്തുള്ള മാലിക്കിനെ കുന്ജ്വാനി പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ രണ്ട് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. അതേസമയം സംഭവത്തിൽ കൂടുതൽ വിവരങ്ങൾ എൻഐഎ പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്ന വിവരത്തെ തുടർന്നാണിത്.
പരിശോധന പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്ന് എൻഐഎയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഭീകരർക്ക് ധനസഹായം ഉൾപ്പെടെ നൽകിയെന്ന വിവരത്തെ തുടർന്ന് ജമ്മു കശ്മീരിന്റെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ മാസവും എൻഐഎ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരാണ് അന്ന് അറസ്റ്റിലായത്.
Comments