കൊച്ചി : വിവാദ ഉത്തരവിന്റെ മറവിൽ പട്ടയ ഭൂമിയിൽ നിന്നും വ്യാപകമായി മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എതിരെ നിസാര വകുപ്പുകൾ മാത്രം ചുമത്തിയതും, ബാക്കിയുള്ള പ്രതികളുടെ അറസ്റ്റ് വൈകുന്നതുമാണ് വിമർശനത്തിന് ഇടയാക്കിയത്. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മരംമുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സർക്കാരിനെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചത്. പ്രതികൾക്കെതിരെ എന്തുകൊണ്ടാണ് നിസാര വകുപ്പുകൾ മാത്രം ചുമത്തിയതെന്ന് കോടതി ചോദിച്ചു. പ്രതികൾക്കെതിരെ ഐപിസി പ്രകാരമുള്ള വകുപ്പുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. ഇത് വ്യക്തമായതോടെയായിരുന്നു വിമർശനം. മോഷണക്കുറ്റം ചുമത്തിയ 68 പേരെ അറസ്റ്റ് ചെയ്യുന്നതിലുള്ള കാലതാമസം എന്തെന്നും കോടതി ആരാഞ്ഞു.
കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലായിരുന്നു കോടതി നേരത്തെയും സർക്കാരിനെ വിമർശിച്ചത്. ഇതിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Comments