ഇസ്ലാമാബാദ് : പാകിസ്താനിൽ മതതീവ്രവാദികൾ പൊളിച്ചുകളഞ്ഞ ഹിന്ദു ക്ഷേത്രം ഉടൻ പുനർനിർമ്മിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ക്ഷേത്രമാണ് അക്രമികൾ തകർത്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ക്ഷേത്രം പുനർനിർമ്മിക്കാമെന്ന് ഇമ്രാൻ ഖാൻ ഉറപ്പ് നൽകിയത്.
പാക് പഞ്ചാബ് പ്രവിശ്യയായ ഭൂംഗിലുള്ള സിദ്ധി വിനായക ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തിൽ അപലപിക്കുന്നുവെന്ന് ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു. അക്രമികളെ അറസ്റ്റ് ചെയ്യാൻ ഐജിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാക് സർക്കാർ ഉടൻ തന്നെ ക്ഷേത്രം പുനർനിർമ്മിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
പാകിസ്താനിൽ തുടർച്ചയായി ഹൈന്ദവ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നതിൽ ഇന്ത്യയിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ഉൾപ്പെടെ ഈ നടപടിയെ അപലപിച്ചിരുന്നു. സമീപകാലത്ത് പാകിസ്താനിലെ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെയും ഗുരുദ്വാരകൾക്ക് നേരെയുമുള്ള ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പാകിസ്താനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് പാക് പ്രധാനമന്ത്രി ക്ഷേത്രം പുനർനിർമ്മിക്കുമെന്ന് ഉറപ്പു നൽകിയത്.
Comments