ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്തെന്ന് കോൺഗ്രസ്സ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം കോൺഗ്രസ് അറിയിച്ചത്. എന്നാൽ കോൺഗ്രസിന്റെ ആരോപണം ട്വിറ്റർ നിഷേധിച്ചു. തങ്ങൾക്ക് അറിയില്ലെന്നാണ് ട്വിറ്റർ ഇന്ത്യ പ്രതികരിച്ചത്. ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും ട്വിറ്ററുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിച്ചിരുന്നു.
അക്കൗണ്ട് സസ്പെൻഡ് ചെയ്ത സംഭവത്തിൽ ട്വിറ്ററിന്റെ പ്രതികരണം പുറത്തുവന്നതോടെ അടുത്ത പോസ്റ്റുമായി കോൺഗ്രസ് വീണ്ടുമെത്തി. സസ്പെൻഡ് ചെയ്തതല്ല താത്കാലികമായി പൂട്ടിയതാണെന്നാണ് നൽകിയ വിശദീകരണം. അതേസമയം സംഭവത്തിൽ ട്വിറ്ററിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
അക്കൗണ്ട് മരവിപ്പിച്ചത് തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കോൺഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. അതുവരെ മറ്റ് സമൂഹമാദ്ധ്യമങ്ങൾ വഴി രാഹുൽ ഗാന്ധി ജനങ്ങളുമായി സമ്പർക്കം തുടരുമെന്നും ജനങ്ങൾക്കുവേണ്ടി ശബ്ദിക്കുമെന്നും ട്വീറ്റിൽ പറയുന്നു. ഡൽഹിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തെന്ന വിവരവും പുറത്തുവന്നത്.
ചൈൽഡ്ലൈൻ പ്രൊട്ടക്ഷൻ കൗൺസിൽ നൽകിയ പരാതിയെ തുടർന്ന് അക്കൗണ്ട് സസ്പെൻഡ് ചെയ്തുവെന്ന തരത്തിലാണ് ആദ്യം വാർത്തകൾ പ്രചരിച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിലെ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. പിന്നാലെയാണ് പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ചിത്രം പങ്കുവെച്ചത്.
പെൺകുട്ടിയുടെ അമ്മയുമായി വാഹനത്തിൽ ഇരിക്കുന്ന ചിത്രമാണ് രാഹുൽ പുറത്തുവിട്ടത്. രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിൽ നിന്നും പീഡനത്തിനിരയായ പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ട്വീറ്റ്, ട്വിറ്റർ നീക്കം ചെയ്തിരുന്നു. നിയമ പ്രകാരം ഇരയുടേയോ, കുടുംബത്തിന്റെയോ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. ഈ കാരണത്താലാണോ അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്നും സംശയമുണ്ട്.
Comments