ലക്നൗ : വാരാണസിയിലെ പ്രളയ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജില്ലാ ഭരണകൂടവുമായി ചേർന്നാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്. പ്രളയം നേരിടുന്നതിനാവശ്യമായ എല്ലാ സഹായവും നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.
ശക്തമായ മഴയെ തുടർന്ന് ഗംഗാ നദിയിലെ ജല നിരപ്പ് ഉയർന്നതാണ് പ്രളയത്തിന് കാരണമായത്. ഗംഗയിൽ ജല നിരപ്പ് വീണ്ടും ഉയരുകയാണെന്ന് ഭരണകൂടം പ്രധാനമന്ത്രിയെ അറിയിച്ചു. പ്രളയം പ്രതിരോധിക്കാൻ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികളും അധികൃതർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കൺട്രോൾ റൂമുകൾ ഉൾപ്പെടെ തുറന്നിട്ടുണ്ടെന്നും അധികൃതർ പ്രധാനമന്ത്രിയെ അറിയിച്ചു.
ഗംഗയിലെയും, മറ്റൊരു പ്രധാന നദിയായ വരുണയിലെയും ജലനിരപ്പ് ഭരണകൂടം അടിക്കടി പരിശോധിക്കുകയാണ്. വാരാണസിയിലെ ഘട്ടുകൾ മുഴുവൻ വെള്ളത്തിനടിയിലാണ്. നിലവിൽ ഗംഗയിലെ ജലനിരപ്പ് 71. 26 മീറ്ററിന് മുകളിലാണ്. ഗംഗയിലെ ജല നിരപ്പ് ഉയർന്നമാണ് വരുണയിൽ വെള്ളം ഉയരാൻ കാരണം.
മേഖലയിലെ റോഡുകൾ പൂർണമായും വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് അസി-നഗ്വാൻ പ്രധാന പാത വഴിയുള്ള ഗതാഗതം നിർത്തിവെച്ചു.
Comments