ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആയുധറാക്കറ്റിൽ കണ്ണികളായ നാല് പേരെ പിടികൂടി ഡൽഹി പോലീസ്. മൂന്നിടത്ത് നടത്തിയ വ്യത്യസ്ത ഉദ്യമങ്ങളിലാണ് അറസ്റ്റുണ്ടായത്. യുപി സ്വദേശികളായ രജ്ബീർ, ധീരജ്, വിനോദ് എന്നിവരും ഡൽഹി സ്വദേശിയായ ധർമേന്ദ്രയുമാണ് അറസ്റ്റിലായത്.
രജ്ബീർ, ധീരജ് എന്നിവർ ഓഗസ്റ്റ് ഏഴിനാണ് പോലീസ് പിടിയിലാകുന്നത്. ഇവരിൽ നിന്നും 25 പിസ്റ്റലുകളും ഒരു കാറും പിടിച്ചെടുത്തിരുന്നു. ഇവരുടെ അറസ്റ്റാണ് വിനോദിലേക്ക് പോലീസിനെ നയിച്ചത്. ഓഗസ്റ്റ് ഒമ്പതിന് വിനോദ് പിടിയിലായി. 10 തോക്കുകളും 20 കാട്രിഡ്ജുകളും വിനോദിന്റെ പക്കൽ നിന്ന് കണ്ടെത്തി. ഒടുവിൽ ദ്വാരകയിൽ നിന്നും വെള്ളിയാഴ്ചയാണ് ധർമേന്ദ്രയെ പോലീസ് പിടികൂടിയത്.
അറസ്റ്റിലായ രണ്ട് പ്രതികൾ ക്രമിനൽ പശ്ചാത്തലമുള്ളവരാണ്. തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പരോളിൽ കഴിയുകയായിരുന്നു വിനോദ്. അതേസമയം ഡൽഹിയിലെ കുപ്രസിദ്ധ സംഘമായ കൗശൽ ഗ്രൂപ്പിലെ അംഗവും ഹരിയാനയിലും ഡൽഹിയിലുമായി നടന്ന രണ്ട് കൊലപാതക കേസുകളിൽ കുറ്റവാളിയുമാണ് ധർമേന്ദ്രയെന്നും പോലീസ് അറിയിച്ചു.
Comments