ന്യൂഡൽഹി :ഭീകരവാദത്തിന്റെയും വിഘടനത്തിന്റെയും നയം പിന്തുടരുന്ന രാജ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ മുന്നറിയിപ്പ് .വിഘടനവാദത്തിനായുളള കുതന്ത്രങ്ങൾ ഇന്ത്യയോട് വിജയിക്കില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ചൈനയുടെയും പാകിസ്താന്റെയും പേരെടുത്ത് പറയാതെയാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.
ലോകം ഇന്ത്യയെ ഒരു പുതിയ വീക്ഷണകോണിലൂടെയാണ് കാണുന്നതെന്ന് മോദി പറഞ്ഞു. ഈ കാഴ്ചപ്പാടിന് രണ്ട് പ്രധാന വശങ്ങളുണ്ട്, ഒന്ന് ഭീകരവാദവും മറ്റൊന്ന് വിഘടനവാദവുമാണ്. ഇന്ത്യ ഈ രണ്ട് വെല്ലുവിളികളോടും പോരാടുകയാണെന്നും തന്ത്രപരമായി വളരെ ധൈര്യത്തോടെ പ്രതികരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മോദി വിശദീകരിച്ചു. ഇന്ത്യ 75 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് ചെങ്കോട്ടയുടെ കോട്ടകൊത്തളങ്ങളിൽ നിന്ന് പ്രധാനമന്ത്രി ഭീകരവാദത്തിനെതിരെ ശബ്ദമുയർത്തിയത്.
ഇന്ത്യ അതിന്റെ ബാധ്യതകൾ കൃത്യമായി നിറവേറ്റണമെങ്കിൽ, നമ്മുടെ പ്രതിരോധ മേഖലയും ഒരുപോലെ ജാഗ്രത പുലർത്തേണ്ടതുണ്ട്. രാജ്യത്തെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനും ഇതിനായി ഇന്ത്യൻ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കഠിനാധ്വാനികളായ നമ്മുടെ സംരംഭകർക്ക് പുതിയ അവസരങ്ങൾ നൽകാനും കേന്ദ്രസർക്കാർ ശ്രമം തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യ സുരക്ഷയ്ക്ക് കാവൽനിൽക്കുന്ന, അതിർത്തിയിലെ ശത്രുക്കളെ പ്രതിരോധിക്കുന്ന നമ്മുടെ സൈന്യത്തിന്റെ കൈകൾ ശക്തിപ്പെടുത്തണം. അതിന് ഒരു തടസ്സവുമില്ലെന്ന് ഞാൻ രാജ്യത്തിന് ഉറപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
21 -ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സഫലമാകുന്നത് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. നമ്മുടെ ശക്തിയാണ് നമ്മുടെ ചൈതന്യം, നമ്മുടെ ശക്തി നമ്മുടെ ഐക്യദാർഢ്യമാണ്. രാഷ്ട്രമാണ് നമ്മുടെ ജീവശക്തി അഥവാ ആത്മാവ്. നമ്മൾ മുമ്പെങ്ങുമില്ലാത്തവിധം ശക്തരാകണം. നമ്മൾ നമ്മുടെ ശീലങ്ങൾ മാറ്റിയിരിക്കണം, ഒരു പുതിയ ഹൃദയത്തോടെ വീണ്ടും ഉണരണം. പതിറ്റാണ്ടുകളായി, നൂറ്റാണ്ടുകളായി പരിഹരിക്കപ്പെടാൻ കാത്തിരുന്ന ആ പ്രശ്നങ്ങൾ ഇന്ത്യ ഇന്ന് പരിഹരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments