കാബൂൾ : ഇസ്ലാമിക നിയമങ്ങളുടെ പരിധിയ്ക്കുള്ളിൽ നിന്ന് മാത്രമേ അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനാകൂവെന്ന് താലിബാൻ. അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായി കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ താലിബാൻ വക്താവ് സെയ്ബുള്ള മുജാഹിദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്ലാമിക നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ സ്ത്രീകൾക്ക് സമൂഹത്തിൽ പ്രമുഖ സ്ഥാനം ലഭിക്കുമെന്നും മുജാഹിദ് പറഞ്ഞു.
വിദേശ രാജ്യങ്ങളുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തും ശത്രുക്കൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അഫ്ഗാനിസ്താനിൽ മറ്റ് രാജ്യങ്ങൾക്കെതിരായ നീക്കങ്ങൾ നടക്കില്ലെന്ന് ഉറപ്പു പറയാം. അന്താരാഷ്ട്ര സമൂഹം തങ്ങളെ അംഗീകരിക്കണമെന്നും മുജാഹിദ് ആവശ്യപ്പെട്ടു.
കാബൂളിലെ വിദേശ രാജ്യങ്ങളുടെ എംബസികൾക്ക് സുരക്ഷ ഉറപ്പ് നൽകും. മറ്റ് പ്രദേശങ്ങൾ സ്വന്തമാക്കിയതിന് ശേഷം അധിനിവേശം നിർത്താനായിരുന്നു തീരുമാനം. പക്ഷെ മുൻ സർക്കാർ അശക്തരായതിനാൽ കാബൂളും ലഭിച്ചുവെന്നും മുജാഹിദ് വ്യക്തമാക്കി.
Comments