കാബൂൾ: അഫ്ഗാനിസ്താൻ വിമാനത്താവളത്തിന് പുറത്ത് ആകാശത്തേയ്‌ക്ക് നിറയൊഴിക്കുന്ന താലിബാൻ ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്. ജനങ്ങളുടെ മറ്റ് രാജ്യങ്ങളിലേക്കുള്ള കൂട്ടപ്പലായനം തടയാനാണിത്. കാബൂൾ വിമാനത്താവളത്തിന് പുറത്ത് ആകാശത്തേയ്‌ക്ക് നിറയൊഴിക്കുന്ന താലിബാൻ ഭീകരരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇതിന് പുറമെ കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളം താലിബാൻ അടച്ചിട്ടുണ്ട്. ഇതോടെ വിമാനത്താവളത്തിലേക്ക് മടങ്ങാനാകാതെ നൂറ് കണക്കിന് വിദേശികൾ ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങി കിടക്കുകയാണ്. ജനങ്ങളെ ഒഴിപ്പിക്കാൻ ലക്ഷ്യമിട്ട് എത്തിയ വിദേശവിമാനങ്ങൾ പലതും തിരിച്ചുപറന്നത് ആളൊഴിഞ്ഞ നിലയിലായിരുന്നു.
ജർമനി, ഓസ്‌ട്രേലിയ, നെതർലൻഡ്സ്, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് കാലിയായ നിലയിൽ സ്വന്തം രാജ്യത്തേയ്‌ക്ക് തന്നെ തിരിച്ചു പറന്നത്. നൂറ് കണക്കിന് ആളുകളെ വഹിക്കാൻ ശേഷിയുള്ള വിമാനത്തിൽ ഉണ്ടായത് വളരെ കുറച്ച് ആളുകൾ മാത്രമായിരുന്നുവെന്ന് വിദേശമാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
വിമാനത്താവളങ്ങളിലേക്കെത്തുന്ന പ്രവേശന കവാടങ്ങൾ താലിബാൻ അടച്ചു. ഹമീദ് കർസായി വിമാനത്താവളത്തിന്റെ രണ്ട് കവാടങ്ങളിലുമായി നിരവധി പേരാണ് വിദേശത്തേയ്‌ക്ക് രക്ഷപെടാൻ ലക്ഷ്യമിട്ട് തടിച്ചു കൂടിയത്. എന്നാൽ വിദേശപാസ്‌പോർട്ട് ഇല്ലാത്തവരെ വിമാനത്താവളത്തിലേക്ക് കടക്കാൻ താലിബാൻ അനുവദിക്കുന്നില്ല. കഴിഞ്ഞ ദിവസവും വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചിരുന്നു.
Comments