ന്യൂഡൽഹി: അമേരിക്കയുമായി ചേർന്നുള്ള നാവികാഭ്യാസത്തിന് ഇന്ത്യൻ നാവികസേനാ കപ്പലുകൾ എത്തി. നാവികസേനാ യുദ്ധക്കപ്പലുകളായ ശിവാലികും കാഡ്മട്ടുമാണ് ഗുവാം ദ്വീപിലെത്തിയത്. തെക്ക് കിഴക്കൻ ഏഷ്യയിലേയും പസഫിക്ക് മേഖലയിലേയും രാജ്യങ്ങൾ പങ്കെടുക്കുന്ന മലബാർ-21 എന്ന പതിവ് വാർഷിക പരിശീലനമാണ് നടക്കാൻ പോകുന്നത്. ഈ മാസം 26 മുതൽ 29 വരെ നാലുദിവസമാണ് പരിപാടി.
മലബാർ-21 എന്ന പേരിൽ നടക്കാറുള്ള പരിശീലത്തിൽ അമേരിക്കയ്‌ക്ക് പുറമേ ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഇത്തവണ അണിനിരക്കുന്നത്. ക്വാഡ് സഖ്യമായ നാലുരാജ്യങ്ങളും അമേരിക്കൻ തീരത്ത് പങ്കെടുക്കുന്നു എന്നതും പ്രതിരോധരംഗത്തെ കൂടുതൽ ശക്തമാക്കുമെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു.
1992 മുതലാണ് മലബാർ എന്ന പേരിൽ നാവികസേനാ സംയുക്ത പരിശീലനങ്ങൾക്ക് തുടക്കമിട്ടത്. ഇന്ത്യൻ നാവിക സേനയുടെ വൈസ് അഡ്മിറൽ എ.ബി.സിംഗ് അമേരിക്കയുടെ റയർ അഡ്മിറൽ ലിയോനാർഡ് ഡൊല്ലാഗ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും. ഐ.എൻ.എസ് ശിവാലിക്കിനെ ക്യാപ്റ്റൻ കപിൽ മേത്തയും ഐ.എൻ.എസ്. കാഡ്മട്ടിനെ ക്യാപ്റ്റൻ ആർ.കെ മഹാറാണയുമാണ് നയിക്കുന്നത്.
നാവിക മേഖലയിലെ ഏറ്റവും മികച്ച യുദ്ധകപ്പലുകളും സൈനികരുമാണ് മലബാർ-21ൽ മാറ്റുരയ്‌ക്കുന്നത്. കപ്പലുകൾ കേന്ദ്രമാക്കിയുള്ള ആക്രമണം-പ്രതിരോധം, ആയുധ പരിശീലനം, സൈനികരുടെ കൈമാറ്റം, ഹെലികോപ്റ്ററുകളുടെ പരിശീലനം, ഭൂതല -സമുദ്രതല മിസൈലുകളുടെ പരിശീലനം, അന്തർവാഹിനികളെ ആക്രമിക്കൽ എന്നിവയടക്കം നിരവധി പരിശീലനങ്ങൾ നടക്കും.
Comments