ന്യൂഡൽഹി: ഭീകരതയ്ക്കെതിരെ മുംബൈ ആക്രമണത്തിലടക്കം ഇന്ത്യൻ സുരക്ഷാ സേനകളുടെ ധീരമായ ചെറുത്ത് നിൽപ്പ് പ്രതിപാദിക്കുന്ന പുസ്തകം വിപണിയിൽ. മുൻ പോലീസുദ്യോഗസ്ഥനും മുതിർന്ന പത്രപ്രവർത്തകനും ചേർന്നൊരുക്കിയ പുസ്തകമാണ് പുറത്തിറങ്ങിയത്. ഓപ്പറേഷൻ ട്രോജൻ ഹോഴ്സ് എന്ന പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ടത്. ഹാർപ്പർ കോളിൻസാണ് പ്രസാധകർ.
മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡി.പി.സിൻഹയും മുതിർന്ന മാദ്ധ്യമപ്രവർത്തകൻ അഭിഷേക് ശരണും സംയുക്തമായാണ് രചന നിർവ്വഹിച്ചത്. സുരക്ഷാ സേനകൾ ഭീകരർക്കെതിരെ ഇതുവരെ നടത്തിയ സുപ്രധാന ഏറ്റുമുട്ടലുകളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ഇരുവരുടേയും ജീവിതത്തിൽ നേരിട്ടനുഭവിച്ച സംഭവങ്ങളാണ് കൂട്ടിച്ചേർക്കലുകളില്ലാതെ പറയുന്നത്.
1996ൽ 16 വയസ്സുകാരനായ ഒരു ലഷ്ക്കർ ഇ തോയ്ബ ചാവേറിനെ പാകിസ്താൻ ഇന്ത്യയിലേക്ക് കടത്തിയ സംഭവം പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ഇത്തരം നിരവധി സംഭവങ്ങളും ഭീകരർ പൊതുസമൂഹത്തിൽ ആളറിയാതെ ജീവിക്കുന്ന തന്ത്രങ്ങളും വിശദീകരിക്കുകയാണ് രചയിതാക്കൾ. ഇന്ത്യയെ അകത്തുനിന്നും തകർക്കാനുള്ള പദ്ധതികൾ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു. അന്വേഷണ റിപ്പോർട്ടുകളുടെ വെളിപ്പെടുത്തലുകളാണ് പുസ്തകത്തിൽ വിവരിക്കുന്നത്.
ഭീകരരുടെ താവളങ്ങളിൽ പോയി താമസിച്ച അഞ്ച് ഉദ്യോഗസ്ഥരുടെ ജീവിതാനുഭവം പുസ്തകത്തിലൂടെ പറയുന്നു. കടുത്ത ത്യാഗം സഹിക്കേണ്ടിവന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പുസ്തകം പങ്കുവയ്ക്കുന്നു. ഭീകരരെ തകർത്ത് വിജയിച്ചുവന്ന ഇന്ത്യൻ സുരക്ഷാ സൈനികരുടേയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടേയും അനുഭവങ്ങളിലൂടെ നീങ്ങുന്ന ഓരോ വരികളും പ്രചോദിപ്പിക്കുന്നതാണ്. ഇന്ത്യൻ പോലീസിനും സൈന്യത്തിനും നൽകുന്ന ഒരു ബഹുമതിയാണ് ഓപ്പറേഷൻ ട്രോജൻ ഹോഴ്സ് എന്ന പുസ്തകമെന്ന് ഹാർപ്പർ കോളിൻസ് എഡിറ്റർ സിദ്ദേഷ് ഇനാംദാർ പറഞ്ഞു.
പുസ്തക രചയിതാവായ ഡി.പി.സിൻഹ ദീർഘകാലം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിച്ചവ്യക്തിയാണ്. ഇന്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടറായും സുരക്ഷാ വിഭാഗം ക്യാബിനറ്റ് സെക്രട്ടറിയായും സിൻഹ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി ഭീകരർക്കെതിരായ നിരവധി പോരാട്ടങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകനാണ് അഭിഷേക് ശരൺ. ഇന്ത്യൻ എക്സ്പ്രസ്സ്, ഹിന്ദുസ്ഥാൻ ടൈംസ്, ഏഷ്യൻ ഏജ്, മുംബൈ മിറർ എന്നീ മാദ്ധ്യമങ്ങളിൽ പ്രവർത്തിച്ച് ഏറെ അനുഭവസമ്പന്നനാണ് ശരൺ.
Comments