മുംബൈ: പോലീസ് സേനയെ ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാർ പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് മുൻമുഖ്യമന്ത്രിയും ബി. ജെ. പി നേതാവുമായ ദേവേന്ദ്ര ഫട്‌നവിസ് ആരോപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ വിമർശിച്ചതിന്റെ പേരിൽ കേന്ദ്ര മന്ത്രി നാരായൺ റാണയുടെ അറസ്റ്റിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ഫട്‌നവിസ്.
കേന്ദ്രമന്ത്രിക്കെതിരെ നിയമപരമല്ലാത്ത രീതിയിൽ പോലീസ് നടപടിയെടുക്കുകയാണ്. നാരായണൻ റാണയ്‌ക്ക് പാർട്ടി എല്ലാ പിൻതുണയും നൽകും.
രണ്ട് എഫ്. ഐ. ആറുകളാണ് മന്ത്രിക്കെതിരെ സംസ്ഥാന സർക്കാറിന്റെ നിർദ്ദേശ പ്രകാരം ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്യുന്നതിനായി മുഴുവൻ പോലീസ് സേനയും രംഗത്തിറങ്ങി. എന്നാൽ ഭാരത മാതാവിനെ അപമാനിച്ച ഷർജിൽ ഉസ്മാനിക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല.
ശിവസേന പ്രവർത്തകർ പ്രകോപനം കൂടാതെ പാർട്ടി ഓഫീസുകൾക്കുനേരെ സംസ്ഥാനത്ത് പലഭാഗങ്ങളിലും കല്ലേറ് നടത്തി. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമണമെന്നും ദേവേന്ദ്ര ഫട്‌നവിസ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 500,505 (2), 153 ബി, എന്നീവകുപ്പുകൾ ചേർത്താണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
Comments