ലണ്ടൻ: ആഗോളതലത്തിലെ കാലാവസ്ഥാ വ്യതിയാന വിഷയത്തിലെ പഠനങ്ങളിൽ ഇന്ത്യക്ക് പ്രശംസയും മുന്നറിയിപ്പും. കാലാവസ്ഥാ വ്യതിയാനരംഗത്ത് പരിഹാരമാർഗ്ഗങ്ങളുമായി ഇന്ത്യ നീങ്ങുന്നത് ആഗോള ഏജൻസികൾ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതിന്റെ വേഗം കൂട്ടണമെന്നും 2070 ആകുമ്പോഴേയ്‌ക്കും പരിസ്ഥിതി രംഗത്ത് ഉണ്ടാകാനിടയുള്ള നഷ്ടം 35 ലക്ഷം കോടിയോളമായിരിക്കുമെന്നുമാണ് മുന്നറിയിപ്പ്.
ഇന്ത്യയുണ്ടാക്കുന്ന മാറ്റം എന്ന തലക്കെട്ടോടുകൂടിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഡെലോയിറ്റേ എന്ന സംഘടനയാണ് ഇന്ത്യയിൽ നടക്കുന്ന പരിസ്ഥിതി രക്ഷാ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും കേന്ദ്രസർക്കാറിന്റെ നയങ്ങളും വിശകലനം ചെയ്യുന്നത്. കഴിഞ്ഞ പത്തുവർഷത്തിനകം കേന്ദ്രസർക്കാർ എടുത്ത തീരുമാനങ്ങൾ നിരവധി മേഖലകളിൽ മാറ്റമുണ്ടാക്കുന്നതായാണ് റിപ്പോർട്ട്. ഇന്ന് ലോകത്തിലെ പല മാറ്റങ്ങൾക്കും ഇന്ത്യയുടെ പരീക്ഷണങ്ങൾ ഗുണകരമായിട്ടുണ്ടെന്നും പഠനത്തിലുണ്ട്. സൗരോർജ്ജമേഖലയിലും പ്രകൃതിവാതക മേഖലയിലും ഇന്ത്യയിൽ നടക്കുന്ന പരിശ്രമം ലോകത്തിന് മാതൃകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഗോളതലത്തിലെ നിക്ഷേപങ്ങൾക്കൊപ്പം സ്വന്തം നാട്ടിലെ നിക്ഷേപങ്ങളും നൂതനമായ ആശയങ്ങളും ഇന്ത്യ സംയോജിപ്പിക്കുന്നതിൽ പ്രതീക്ഷയാണുള്ളത്. നിരവധി മേഖലകളെ ഒരുമിച്ച് ചേർത്തുള്ള പരിശ്രമം ഗുണം കാണുന്നതായി റിപ്പോർട്ടിൽ പറയുന്നു. വരുന്ന 50 വർഷങ്ങളിൽ വികസിക്കാനിരിക്കുന്ന വ്യവസായ മേഖലകളെ പഠനത്തിൽ ഉൾക്കൊള്ളി ച്ചിട്ടുണ്ട്. പ്രകൃതിക്കുണ്ടാകാനിടയുള്ള നാശം മുൻകൂട്ടികണ്ടുള്ള നയങ്ങൾ കേന്ദ്രസർക്കാർ രൂപീകരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ-സ്വകാര്യമേഖലകളിലും, നിർമ്മാണമേഖലയിലും വിനോദസഞ്ചാര മേഖലയിലും ഇന്ത്യയുടെ മുന്നേറ്റം അതിവേ ഗമാണ്. എന്നാൽ അതിനൊപ്പം പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുന്ന നിയന്ത്രണങ്ങളാണ് ഇന്ത്യക്ക് വേണ്ടതെന്നും മുന്നറിയിപ്പിൽ പറയുന്നു.
Comments