ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ദിവസങ്ങളായി തുടരുന്ന മഴയിൽ വൻ നാശനഷ്ടങ്ങൾ. കനത്ത മഴയിൽ റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂൺ-റിഷികേശ് പാലം തകർന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ നദിയിൽ ഒലിച്ചുപോയി. ജഖാൻ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂൺ-റിഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Uttarakhand: Rescue and deep diving teams of State Disaster Response Force (SDRF) have reached the site where parts of a bridge collapsed on Dehradun-Rishikesh Highway in Ranipokhari earlier today. SDRF has started its rescue and relief operation pic.twitter.com/JzI4vrtXe4
— ANI (@ANI) August 27, 2021
കനത്ത മഴ തുടരുന്നതിനാൽ നദിയൊഴുകുന്നത് പാലത്തിന് മുകളിലൂടെയാണ്. പാലം രണ്ടായതോടെ ഋഷികേശ്-ദേവപ്രയാഗ്, ഋഷികേശ്-തെഹ്‌റി, ഡെറാഡൂൺ-മസ്സൂറി തുടങ്ങിയ പ്രധാന പാതകൾ അടച്ചു. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും ഗുരുതരമായ വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്. ഡെറാഡൂണിലെ മാൽദേവത-സഹസ്രധാര ലിങ്ക് റോഡ് പൂർണമായും നദിയിൽ മുങ്ങി.
തപോവൻ മുതൽ മലേത വരെയുള്ള ദേശീയപാതയും അപകട ഭീഷണി നിലനിൽക്കുന്നതിനാൽ അടച്ചു. മഴ ശാന്തമാകുന്നത് വരെ പരമാവധി യാത്രകൾ ഒഴിവാക്കണമെന്നും അപകട മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നും ഉത്തരാഖണ്ഡ് പോലീസിന്റെ നിർദേശമുണ്ട്. പ്രദേശത്ത് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാദൗത്യവും പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 29 വരെ ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കഴിഞ്ഞ ദിവസം പൗരി ജില്ലയിൽ മലയിടുക്കിലേക്ക് കാർ വീണ് രണ്ട് ഡൽഹി സ്വദേശികൾ മരിച്ചിരുന്നു. ലാൻസ്ഡൗണിനും ജയ്ഹരിഖാലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ആഴത്തിലുള്ള മലയിടുക്കിലേക്കാണ് കാർ പതിച്ചത്. സംഭവത്തിൽ ഒരാൾ പരിക്കേറ്റ് ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.
Comments