കഠിനാധ്വാത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതീകമാണ് ഭാവിന ബെൻ പട്ടേൽ. മെഡൽ വെള്ളിയിലൊതുങ്ങിയെങ്കിലും ചരിത്ര നേട്ടത്തിന് തങ്കത്തിളക്കം. ടോക്കിയോ പരാലിമ്പിക്‌സ് വനിത ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ഗുജറാത്ത് സ്വദേശി ഭാവിന ബെൻ പട്ടേലിലൂടെ സ്വന്തമായിരിക്കുന്നത്. അഹമ്മദാബാദിനടുത്ത മെഹ്‌സാനയിൽ ജനിച്ച ഭാവിന ദേശീയ കായിക ദിനത്തിൽ തന്നെ മെഡൽ നേടി രാജ്യത്തിന് അഭിമാനമായിരിക്കുകയാണ്.
പ്രതീക്ഷകളുടെ ഭാരം വഹിച്ചുകൊണ്ടല്ല ടോക്കിയോയിലേക്ക് പറന്നതെങ്കിലും ആത്മവിശ്വാസത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല ഈ 36 കാരിക്ക്. ആദ്യറൗണ്ടുകളിൽ തന്നെ ശക്തരായ എതിരാളികൾ. എങ്കിലും ചുവടുകൾ പിഴക്കാതെ ചക്രക്കസേരയിലിരുന്ന് മത്സരിച്ച് മുന്നോട്ട്.
പ്രീ-ക്വാർട്ടർ ഫൈനലിൽ ബ്രസീലിന്റെ ജോയ്‌സി ഡി ഒലിവേരക്കെതിരെ മൂന്ന് – പൂജ്യത്തിന്റെ ഏക പക്ഷീയമായ വിജയം. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. ലോക രണ്ടാം നമ്പർ താരം സെർബിയയുടെ ബോറിസ്ലാവാ പെറിക് റാൻകോവികിനെ വെറും 18 മിനുറ്റുകൾ കൊണ്ട് കീഴടക്കി സെമിഫൈനലിൽ. ആവേശകരമായ സെമി പോരാട്ടത്തിൽ ചൈനയുടെ ഷാങ് മിയാവോയെ കീഴടക്കി സുവർണ നേട്ടത്തിനരികിലെത്തി. കലാശപ്പോരാട്ടത്തിൽ ഒരു മെഡൽ ഉറപ്പാണെങ്കിലും സ്വർണം തന്നെ ലക്ഷ്യമാക്കി ഭാവിന പൊരുതി.
ഫൈനൽ മത്സരത്തിൽ എതിരാളി ചില്ലറക്കാരി ആയിരുന്നില്ല. ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷോ യിങിനെയാണ് നേരിട്ടത്. എതിരാളി അതിശക്തയാണെന്ന നല്ല ബോധ്യത്തിൽ തന്നെ ശ്രദ്ധയോടെയായിരുന്നു ഭാവിന കളിച്ചത്. എങ്കിലും പരിചയ സമ്പന്നത കൈമുതലായുള്ള ചൈനീസ് താരത്തോട് അവസാനം തോൽവിയേറ്റുവാങ്ങേണ്ടി വന്നു.
ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം പരാലിമ്പിക്‌സ് ടേബിൾ ടെന്നീസിൽ മെഡൽ സ്വന്തമാക്കുന്നത്. അരക്കുതാഴെ സ്വാധീനമില്ലാത്തവരുടെ ക്ലാസ് 4 വിഭാഗത്തിലാണ് ഭാവിനി മത്സരിച്ചത്. ശാരീരിക വെല്ലുവിളികളെ തരണം ചെയ്ത് മെഡൽ നേടുന്ന ഈ വിജയത്തിന് പത്തരമാറ്റുതന്നെയാണ്. ഒന്നാം വയസ്സിൽ പോളിയോ ബാധിച്ചാണ് ഭാവിനയുടെ അരക്കുതാഴെ തളർന്നത്. എന്നിട്ടും കീഴടങ്ങാൻ അവൾ തയ്യാറായിരുന്നില്ല.
രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും ഭാവിനയ്‌ക്ക് അഭിനന്ദനങ്ങളെത്തുകയാണ്. ഭാവിനയുടെ ജീവിതം പ്രചോദനം നൽകുന്നതും യുവജനതയെ സ്‌പോർട്‌സിലേക്ക് ആകർഷിക്കുന്നതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
വെള്ളിമെഡൽ നേടിയ ഭാവിന ബെൻ പട്ടേലിന്റെ അഹമ്മദാബാദിലെ വീട്ടിലാകട്ടെ ഹോളിയും ദീപാവലിയും ഒന്നിച്ചെത്തിയതിന്റെ പ്രതീതി. രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച കായിക താരത്തിന്റെ വീട്ടിലേക്ക് സന്തോഷം പങ്കിടാൻ ആളുകൾ എത്തികൊണ്ടിരിക്കുകയാണ്. അഭിനന്ദനവുമായെത്തുന്ന എല്ലാവർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്ന തിരക്കിലാണ് മാതാപിതാക്കൾ.
പടക്കംപൊട്ടിച്ചും ജയ് വിളിച്ചും വിജയം ആഘോഷിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. ആകാശത്തേക്ക് നിറങ്ങൾ വാരിവിതറിയും ആനന്ദനൃത്തം ചവിട്ടിയും ചരിത്ര വിജയം ആഘോഷിക്കുകയാണ്. മെഡലുമായി നാട്ടിലെത്തുന്ന ഭാവിനയ്‌ക്ക് ഗംഭീര സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും ബന്ധുക്കളും..














