വൃന്ദാവനമാകുന്ന വീടുകൾ.. കണ്ണനുണ്ണികളുടെ ഉറിയുടയ്‌ക്കലും ഗോപികമാരും നൃത്തനിത്യങ്ങളും.. ദ്വാപരയുഗ സ്മരണകളുണർത്തി ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുകയാണ് കേരളം.
ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയാണ് ഉത്തരഭാരതത്തിൽ ജന്മാഷ്ടമി. എന്നാൽ കേരളത്തിനിത് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയാണ്. കൃഷ്ണവേഷത്തിലെത്തുന്ന കുരുന്നുകൾ.. രാധയും ഗോപികയുമാകുന്ന സുന്ദരിമാർ.. നാമഘോഷം മുഴക്കുന്ന ഭജനസംഘങ്ങൾ.. ഗ്രാമനഗരവീഥികളിലൂടെ നിശ്ചലദൃശ്യങ്ങളുമായി ഒഴുകിപ്പരക്കുന്ന ശോഭായാത്രകൾ.. മലയാളഭൂമിയാകെ അമ്പാടിയാകുന്ന കാഴ്ചയാണ് കേരളത്തിൽ ശ്രീകൃഷ്ണജയന്തിയെ ശ്രദ്ധേയമാക്കുന്നത്.
ഇന്ന് ലോകം മുഴുവൻ കൊറോണയെന്ന മഹാമാരിയിൽ പ്രതിസന്ധിയിലായപ്പോൾ പ്രോട്ടോകോളുകൾ പാലിച്ചാണ് ആഘോഷങ്ങൾ. വിഷാദം വെടിയാം വിജയം വരിക്കാം എന്ന സന്ദേശവുമായി ബാലഗോകുലം സ്ംഘടിപ്പിക്കുന്ന ശോഭായാത്രയിൽ സംസ്ഥാനത്ത് നാല് ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കും. ഇതിനായി കേരളത്തിലെ പതിനായിരം കേന്ദ്രങ്ങളിൽ ശോഭായാത്രകൾ സംഘടിപ്പിക്കും. രോഗവ്യാപന ഭീഷണി കണക്കിലെടുത്ത് കുടുംബശോഭായാത്രകളാണ് നടക്കുക. സമീപവീടുകളിലെ കുട്ടികൾ ചേർന്ന് ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചു ചേരുന്നതാകും രീതി. അമ്പാടിമുറ്റം എന്നറിയപ്പെടുന്ന ഇവിടെ നേരത്തെ ഒരുക്കിയ കൃഷ്ണകുടീരത്തിന് മുന്നിൽ വൈകിട്ട് അഞ്ച് മണിയോടെ ആഘോഷ പരിപാടികൾ ആരംഭിക്കും.
വൈറസ് വ്യാപനത്തിന്റെ ആധിയും വ്യാധിയും ഭീതിയുമെല്ലാം കണ്ണന്റെ പാദങ്ങളിൽ അർപ്പിച്ച് ലോകത്തിന് ശാന്തി കൈവരിക്കാൻ പ്രാർത്ഥിച്ചുകൊണ്ട് ഇത്തവണയും കടന്നുപോകുകയാണ് ശ്രീകൃഷ്ണജയന്തി ദിവസം.
Comments