കൊറോണ വന്നതോടെ വെർച്വൽ ലോകത്താണ് നമ്മുടെ കുട്ടികൾ. ഉണ്ണുന്നതും ഉറങ്ങുന്നതും ഉറക്കമെഴുന്നേൽക്കുന്നതും ഓൺലൈൻ ക്ലാസുകളിലെന്ന അവസ്ഥ. രാവിലെ ആരംഭിച്ചാൽ വൈകിട്ട് അവസാനിക്കുന്ന വെർച്വൽ അദ്ധ്യയനത്തിനിടയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആഹാരം കഴിക്കാനെവിടെയാണ് നേരം.
ഈ ചോദ്യത്തിന് ഉത്തരമാണ് ഏർളി ചൈൽഡ്ഹുഡ് അസോസിയേഷന്റെ (എസിഎ)അദ്ധ്യക്ഷയായ ഡോ. സ്വാതി വാട്‌സ് നൽകുന്നത്. മാതാപിതാക്കളിൽ 65 ശതമാനം പേരും തങ്ങളുടെ മക്കളെ ഊട്ടുന്നത് ഓൺലൈൻ പഠനത്തിനിടയിലാണെന്നാണ് എസിഎ നടത്തിയ പഠന റിപ്പോർട്ടിലെ കണ്ടെത്തൽ. വെർച്വൽ ലോകത്തെ ഏഴ് ശതമാനം അദ്ധ്യാപകരുടെ ഹോബിയും ഇതുതന്നെ.
ഇത്തരത്തിൽ മക്കളെ ഊട്ടുന്നതിലൂടെ സമാധാനം കണ്ടെത്തുന്നവരാണ് നാലിൽ ഒരുവിഭാഗം മാതാപിതാക്കളുമെന്ന് പഠനത്തിൽ പറയുന്നു. സ്‌കൂളുകളിലേക്ക് പറഞ്ഞുവിടുമ്പോൾ ചോറ്റുപാത്രത്തിലെ തണുത്ത ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥ ഇല്ലാതായതിന്റെ സന്തോഷമാണ് മാതാപിതാക്കൾക്ക്. മറ്റൊരു കാരണമെന്തെന്നാൽ വെർച്വൽ ലോകത്ത് വ്യാപൃതരാകുന്ന കുട്ടികളെ ഊട്ടാൻ താരതമ്യേന എളുപ്പമാണെന്നാണ് 25 ശതമാനം മാതാപിതാക്കളുടെയും വിശ്വാസം.
ഏകദേശം 1500 മാതാപിതാക്കളിലും 700 അദ്ധ്യാപകരിലും നടത്തിയ സർവ്വെയുടെ കണ്ടെത്തലാണിത്. തങ്ങളുടെ വിദ്യാർത്ഥികൾ ക്ലാസിനിടെ ആഹാരം അകത്താക്കുന്നത് നിരന്തരം കാണുന്നവരാണ് സർവ്വെയിലെ 55 ശതമാനം അദ്ധ്യാപകരും എന്നതാണ് മറ്റൊരു നിരീക്ഷണം. ഇതാവർത്തിക്കരുതെന്ന ആവശ്യത്തെ മാതാപിതാക്കളും കുട്ടികളും പരിഗണിക്കുക പോലും ചെയ്യാറില്ലെന്ന പരാതിയും 20 ശതമാനം അദ്ധ്യാപകർക്കിടിയിലുണ്ട്.
കൂടുതലും പ്രഭാത സമയത്തെ ഓൺലൈൻ ക്ലാസുകൾക്കിടയിലാണ് കുട്ടികളുടെ ആഹാരം കഴിക്കൽ നടക്കുന്നതെന്നാണ് മറ്റൊരു കണ്ടെത്തൽ. പലയിടങ്ങളിലും രാവിലെ 8.30ന് ആരംഭിക്കുന്ന ക്ലാസുകൾ 1.30നാണ് അവസാനിക്കുക. ഇതിനിടയിൽ കിട്ടുന്ന 15 മിനിറ്റ് ഇടവേളയിൽ പ്രഭാത-ഉച്ച ഭക്ഷണങ്ങൾ കഴിക്കുന്നതെങ്ങനെ എന്നാണ് മാതാപിതാക്കളുടെ ചോദ്യം.
വെർച്വൽ സ്‌ക്രീനിന് മുന്നിലേക്ക് രാവിലെ ഉറക്കമുണരുന്നവരാണ് കുട്ടികളെന്നും 40 ശതമാനം മാതാപിതാക്കൾ അംഗീകരിച്ചിട്ടുണ്ട്. സ്‌കൂളുകൾ വീട്ടിലാകുമ്പോൾ, സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ കഴിയാതിരിക്കുമ്പോൾ ഇതല്ലാതെ മറ്റെന്ത് സംഭവിക്കാൻ..
Comments