കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. തൃക്കളത്തൂർ കാവുംപടിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. തൊടുപുഴ പുറപ്പുള സ്വദേശികളായ ആദിത്യൻ, വിഷ്ണു ബാബു, സഹോദരൻ അരുൺ ബാബു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്.
മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന യുവാക്കളാണ് അപകടത്തിൽ മരിച്ചത്. കാറിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന അമർനാഥിനെ ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരെയും രക്ഷിക്കാനായില്ല. ബംഗളൂരുവിൽ നിന്നും ബന്ധുവിന് കാർ എടുത്തശേഷം ഇരുകാറുകളിലായി മടങ്ങവെയാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. പിന്നാലെ മറ്റൊരു കാറിൽ ബന്ധുവും ഉണ്ടായിരുന്നു.
ആദിത്യന്റെയും വിഷ്ണുവിന്റെയും മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും അരുണിന്റെ മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Comments