ന്യൂഡൽഹി: കർഷകരെ കബളിപ്പിച്ച് വില കുറച്ച് ആപ്പിൾ ശേഖരിക്കുന്ന മണ്ഡികൾക്ക് തിരിച്ചടിയായി ഹിമാചലിൽ അദാനി അഗ്രി ഫ്രഷിന്റെ സംഭരണം. മൂന്ന് ദിവസം കൊണ്ട് 2,500 ടൺ ആപ്പിൾ ശേഖരിച്ചതായി കമ്പനി അറിയിച്ചു. കർഷകരിൽ നിന്ന് മണ്ഡികൾ വില പേശി കുറഞ്ഞ വിലയ്‌ക്കാണ് മുൻ വർഷങ്ങളിൽ ആപ്പിൾ സംഭരിച്ചിരുന്നത്. എന്നാൽ കൂടുതൽ വിലയ്‌ക്ക് ആപ്പിൾ സംഭരിക്കാൻ അദാനി അഗ്രി തയ്യാറായതാണ് കർഷകർക്ക് അനുഗ്രഹമായത്.
ഫാംപിക് എന്ന ബ്രാൻഡ് നാമത്തിലാണ് ഷിംലയിൽ നിന്നുളള ആപ്പിളുകൾ കമ്പനി വിതരണം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഹിമാചലിലെ ആപ്പിൾ വിളവെടുപ്പ് ആരംഭിച്ചത്. ഒക്ടോബർ അവസാനം വരെ സംഭരണം തുടരും. ആദ്യ ദിവസം തന്നെ 1000 ടൺ സംഭരിച്ചതായി കമ്പനി അറിയിച്ചു.
മുൻ വർഷങ്ങളിൽ 300 ടൺ മാത്രം സംഭരിച്ച അവസ്ഥയിൽ നിന്നാണ് ഈ മുന്നേറ്റമെന്ന് കമ്പനി അറിയിച്ചു. ആപ്പിളുകൾക്ക് ബോക്‌സിന് മണ്ഡികൾ നൽകിയിരുന്ന വില കിലോവിന് നൽകിയാണ് അദാനി ഫ്രഷ് സംഭരിക്കുന്നത്. സംഭരണ വിലയിലുണ്ടായ വർധനവിൽ കർഷകരും ആഹ്ലാദത്തിലാണ്. ഇതോടെ കർഷകരെ വർഷങ്ങളായി ചൂഷണം ചെയ്യുന്ന മണ്ഡികളും കൂടുതൽ വില നൽകി സംഭരണം നടത്താൻ നിർബന്ധിതരായിരിക്കുകയാണ്.
ഇതിനുപുറമെ ഗ്രേഡ് കൂടിയ ആപ്പിളുകൾക്ക് കൂടുതൽ വിലയും നൽകുന്നുണ്ട്. വർഷങ്ങളായി ഹിമാചലിലെ ആപ്പിൾ കർഷകരെ ഇടനിലക്കാരും വ്യാപാരികളും കമ്മീഷൻ ഏജന്റുമാരും ചേർന്ന് ചൂഷണം ചെയ്യുകയാണ്. ഉയർന്ന വിലയ്‌ക്ക് ആപ്പിൾ സംഭരിക്കുക മാത്രമല്ല മികച്ച കൃഷിക്കും അന്താരാഷ്‌ട്ര നിലവാരത്തിലുളള പായ്‌ക്കിങിനും ചരക്കുകൾ കൊണ്ടുപോകുന്നതിനും അദാനി അഗ്രി ഫ്രഷ് കർഷകർക്ക് സഹായം നൽകുന്നു.
കമ്പനി ഷിംല, കിന്നൗർ, കുളു എന്നീ താഴ്‌വരകളിൽ നിന്നുളള 700ഓളം ഗ്രാമങ്ങളിലെ 17,000ത്തിലധികം കർഷകരിൽ നിന്നാണ് ആപ്പിൾ സംഭരിക്കുന്നത്. കർഷകർക്ക് ഇപ്പോൾ കച്ചവടത്തിനായി ഇടനിലക്കാരെ ആശ്രയിക്കേണ്ട. മുമ്പ് വിളകൾ സംഭരിച്ചാൽ പണത്തിനായി കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ അദാനി ഫ്രഷ് ഓൺലെനിലൂടെ കർഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നിക്ഷേപിക്കുകയാണ്.















