മുബൈ: ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം അർമാൻ കോലിയുടെ അറസ്റ്റിന് പിന്നാലെ രണ്ട് നൈജീരിയൻ സ്വദേശികളെയും അറസ്റ്റ് ചെയ്ത് എൻസിബി. മുംബൈ, നലാസോപാറ പ്രദേശങ്ങൾ ഉൾപ്പെടെ മഹാരാഷ്‌ട്രയിലെ അഞ്ചിടങ്ങളിലാണ് എൻസിബി പരിശോധന നടത്തിയത്. മുംബൈ സോണൽ ഓഫീസിലെ എൻസിബി സംഘത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രിയായിരുന്നു പരിശോധന. തുടർന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശികളിൽ നിന്നും ലഹരിമരുന്ന് പിടിച്ചെടുത്തതായും എൻസിബി അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടൻ അർമാൻ കോലിയുടെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയത്. പരിശോധനയിൽ അന്ധേരിയിലെ താരത്തിന്റെ വീട്ടിൽ നിന്ന് 1.2 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. നടൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി തെളിയിക്കുന്ന രേഖകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.
അതേസമയം പിടിച്ചെടുത്ത മയക്കുമരുന്ന് തെക്കേ അമേരിക്കയിൽ നിന്ന് മുംബൈയിൽ എത്തിച്ചുവെന്നാണ് എൻസിബിക്ക് ലഭിച്ച വിവരം. ലഹരിമരുന്ന് എത്തിക്കാനുള്ള മാർഗവും ഇതിനാവശ്യമായ ഉന്നതരുടെ ബന്ധങ്ങളും സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ്.
നടന്റെ വാട്ട്‌സാപ്പ് പരിശോധിച്ചതിൽ നിന്നും കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രമുഖവ്യക്തിയുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പാക്-ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായി ബന്ധമുള്ളയാളാണ് പ്രതിയെന്നും വിവരമുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റ് നടപടികൾ ഉണ്ടാകുമെന്നും എൻസിബി ഉദ്യോഗസ്ഥർ അറിയിച്ചു.
Comments